ആരെങ്കിലും കണ്ണുരുട്ടിയാല്‍ അതിന് അനുസരിച്ച് നിലപാട് മാറ്റരുത്; ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ശശികുമാരവര്‍മ്മ

ശബരിമല യുവതിപ്രവേശനവിഷയത്തില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച്  പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ
ആരെങ്കിലും കണ്ണുരുട്ടിയാല്‍ അതിന് അനുസരിച്ച് നിലപാട് മാറ്റരുത്; ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ശശികുമാരവര്‍മ്മ

കോട്ടയം:  ശബരിമല യുവതിപ്രവേശനവിഷയത്തില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച്  പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ. ആരെങ്കിലും കണ്ണുരുട്ടിയാല്‍ അതിന് അനുസരിച്ച് നിലപാട് മാറ്റുന്നതാവരുത് ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങളെന്ന് ശശികുമാരവര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ യുവതിപ്രവേശനവിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എന്തായാലും രണ്ടരവര്‍ഷത്തിനിടെ ഇവര്‍ ഇപ്പോഴെങ്കിലും കൃത്യമായ നിലപാട് സ്വീകരിച്ചത് നന്നായി. ഇനി അതിനനുസരിച്ച് എല്ലാവര്‍ക്കും മുന്നോട്ടുപോകാമല്ലോ. ഇനി അവരില്‍ നിന്ന് സഹായഹസ്തം ഒന്നും ലഭിക്കില്ലെന്ന് ഭക്തര്‍ക്ക് മനസിലായതായി ശശികുമാരവര്‍മ്മ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ശരിക്കും ഇങ്ങനെയല്ല പെരുമാറേണ്ടിയിരുന്നത്. ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നതിന് വേണ്ടിയാണ് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആരെങ്കിലും കണ്ണുരുട്ടുന്നതിന് അനുസരിച്ച് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്ന് ശശികുമാരവര്‍മ്മ ആരോപിച്ചു.

ശബരിമലയില്‍ ആചാരഅനുഷ്ഠാനങ്ങള്‍ പുലര്‍ത്തി കൊണ്ടുപോകാന്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യും. നിലവിലെ ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ നിന്നും പ്രതികൂലമായ വിധി ഉണ്ടായാല്‍ മറ്റു നിയമപരമായ കാര്യങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നിട്ടില്ലല്ലോ, അത് വരുമ്പോള്‍ ഭാവികാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com