മലപ്പുറം: കോടതിയില്‍ നിന്നും ലഭിച്ച അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ കനക ദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിലേക്കെത്തി. എന്നാല്‍ കനക ദുര്‍ഗ വീട്ടിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവ് മക്കളേയും അമ്മയേയും കൂട്ടി വീട്ടില്‍ നിന്നും പോയിരുന്നു.
മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് കനക ദുര്‍ഗയ്ക്ക് ഭര്‍തൃ
വീട്ടില്‍ കയറുവാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. കനക ദുര്‍ഗയ്ക്ക് അനുകൂലമായിട്ടാണ് കോടതി വിധി എന്ന് വ്യക്തമായതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും വീട് പൂട്ടിയാണ് പോയത്. പൊലീസ് എത്തി വാതില്‍ തുറന്നാണ് കനക ദുര്‍ഗയെ വീട്ടില്‍ കയറ്റിയത്. കനക ദുര്‍ഗയ്‌ക്കൊപ്പം താമസിക്കില്ലെന്നാണ് ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും നിലപാട്. അതിനാല്‍ ഇവര്‍ വേറെ വീട്ടിലേക്ക് താമസം മാറി.
പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കനക ദുര്‍ഗ പറഞ്ഞു. ശബരിമല ദര്‍ശനത്തിന് ശേഷം സംഘപരിവാര്‍ പ്രതിഷേധം ഭയന്ന് ഒളിവില്‍ താമസിച്ചിരുന്ന കനകദുര്‍ഗ പിന്നീട് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു.
ഭർത്താവിനും കുട്ടികൾക്കും ഒപ്പം കഴിയാനുള്ള കനകദുർഗയുടെ അവകാശം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ പേരിലുള്ള വീട് തൽക്കാലം വിൽക്കുകയോ, വാടകയ്ക്ക് നൽകുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും. കേസ് അടുത്തമാസം 31 ന് കോടതി വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ