'മറ്റൊരാളുടെ തല തന്റെ പേരില്‍ മൊട്ടയടിച്ച് കാണാന്‍ ഒരു കാന്‍സര്‍ രോഗിയും ആഗ്രഹിക്കില്ല, ആ മുടി കൊണ്ട് ഞങ്ങള്‍ക്ക് പ്രയോജനമില്ല'

'സൗജന്യമായി മുറിച്ചു കിട്ടുന്ന മുടി ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഗ് 20,000- 25,000 രൂപയ്ക്കാണ് ചിലര്‍ വാങ്ങിയത്'
'മറ്റൊരാളുടെ തല തന്റെ പേരില്‍ മൊട്ടയടിച്ച് കാണാന്‍ ഒരു കാന്‍സര്‍ രോഗിയും ആഗ്രഹിക്കില്ല, ആ മുടി കൊണ്ട് ഞങ്ങള്‍ക്ക് പ്രയോജനമില്ല'

കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്‍കി സോഷ്യല്‍ മീഡിയയില്‍ കൈയടി വാങ്ങുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുടി മുറിച്ചു നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ മുടി മുറിച്ചു നല്‍കുന്ന പരിപാടിയില്‍ തട്ടിപ്പുണ്ടെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാന്‍സര്‍ സര്‍വൈവര്‍ ജെസ്‌ന ഇമ്മാനുവല്‍. ഇങ്ങനെ മുറിച്ചു നല്‍കുന്ന മുടികൊണ്ട് ഒരു കാന്‍സര്‍ രോഗിക്കും പ്രയോജനമില്ലെന്നാണ് ജെസ്‌ന തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 

വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണ് മുടി മുറിച്ചു നല്‍കുന്നത് എന്നാണ് ജെസ്‌ന പറയുന്നത്. സൗജന്യമായി മുറിച്ചു കിട്ടുന്ന മുടി ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഗ് 20,000- 25,000 രൂപയ്ക്കാണ് ചിലര്‍ വാങ്ങിയത്. സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ നേരിട്ട് സാമ്പത്തികസഹായം നല്‍കുകയാണ് വേണ്ടതെന്നും അവര്‍ കുറിച്ചു. കാന്‍സര്‍ സ്ഥിരീകരിച്ചാല്‍ 80 ശതമാനം പേരും രോഗത്തെ ഉള്‍ക്കൊള്ളും. മുടി കൊഴിയുന്നതോ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ അവര്‍ക്ക് ഒരു പ്രശ്‌നം അല്ല. കാരണം അവര്‍ക്ക് ചികിത്സയുടേതായ വേറെ പല പ്രശ്‌നങ്ങളും ഉണ്ട്. അതാണ് അപ്പോള്‍ വലുത്. ഈ വിഗ് പോലെ ഉള്ള സാധനങ്ങള്‍ ആ സമയത്തു ഇറിറ്റേഷന്‍ ഉണ്ടാക്കുകയൊള്ളുവെന്നുംം ജെസ്‌ന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ജെസ്‌നയുടെ പോസ്റ്റ്. 

ജെസ്‌നയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ, 
എന്റെ പേര് Jesna Emmanuel
ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാന്‍സര്‍ സര്‍വൈവേഴ്‌സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കള്‍ പറയാന്‍ ആഗ്രഹിച്ച ഒരു കാര്യം ആണ്. കുറച്ചു വര്‍ഷങ്ങളായി കണ്ടു വരുന്ന ഒരു പ്രേവണത ആണ് ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി എന്ന തലകെട്ടോടു കൂടിയ തല മുണ്ഡനം ചെയ്ത ചിത്രങ്ങള്‍. ഇത് ശെരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണു എന്നത് കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് മനസിലാകും.ക്യാന്‍സര്‍ രോഗികള്‍ക്കു മുടി കൊണ്ട് വെല്ല്യ പ്രേയോജനം ഒന്നും ഇല്ല.ഈ വിഗ് വാങ്ങിയിട്ട് ഉള്ള ചിലര്‍ 20000വും 25000 ഒക്കെ ആണ് മുടക്കിയത് . ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗിക്ക് ഉള്ള സഹായം ആകുന്നത് ???. ആഗ്രഹം ഉള്ളവര്‍ നേരിട്ട് വെല്ല സാമ്പത്തിക സഹായവും ചെയ്യൂ.....കാന്‍സര്‍ വന്ന് ട്രീറ്റ്‌മെന്റ് എടുത്തപ്പോള്‍ മുടി കൊഴിയുന്നത് സ്വഭാവികം. അതില്‍നാല്‍ തന്നെ മറ്റൊറൊരാളുടെ തല കാന്‍സര്‍ രോഗിയുടെ പേരില്‍ മൊട്ടയടിച്ച് കാണാന്‍ ഒരു രോഗിയും സത്യത്തില്‍ ആഗ്രഹിക്കുന്നില്ല . ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിനു മുതിരുന്നത്???നിങ്ങള്‍ അന്വേഷിച്ചിട്ട് ആണ് എങ്കില്‍ ഏതേലും ക്യാന്‍സര്‍ വന്ന വെക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിട്ട് ഉണ്ടോ?????? എന്നെ പോലെ തന്നെ ക്യാന്‌സറിനോട് പൊരുതിയ പലരെയും എനിക്ക് അറിയാം. ഈ പറഞ്ഞ ഒരാള് പോലും നിങ്ങള്‍ ഈ പറയുഞ്ഞ വിഗ് വെക്കാന്‍ താല്പര്യം ഉള്ളവര്‍ അല്ല . ക്യാന്‍സര്‍ വന്ന് സ്ഥിതീകരിച്ഛ് കഴിഞ്ഞാല്‍ 80 % ആള്‍ക്കാരും ആ രോഗത്തെ ഉള്‍ക്കൊള്ളും. പിന്നെ ദൈവം അവര്‍ക്ക് എല്ലാംത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യംവും കൊടുക്കും. അതിനാല്‍ തന്നെ മുടി കൊഴിയുന്നതോ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ അവര്‍ക്ക് ഒരു പ്രശ്‌നം അല്ല. കാരണം അവര്‍ക്ക് ചികിത്സയുടേതായ വേറെ പല പ്രശ്‌നങ്ങളും ഉണ്ട്. അതാണ് അപ്പോള്‍ വലുത്. (ബാഹ്യമായ മാറ്റങ്ങള്‍ താല്‍ക്കാലികം ആണ് എന്ന് അറിയാം ). ഈ വിഗ് പോലെ ഉള്ള സാധനങ്ങള്‍ ആ സമയത്തു ഇറിറ്റേഷന്‍ ഉണ്ടാക്കും. ട്രീറ്റ്‌മെന്റ് ടൈമില്‍ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്.മാത്രവും അല്ല ഈ ഒരു സാഹചര്യം അവരെ കൂടുതല്‍ ആത്മധൈര്യം ഉള്ളവരാക്കാന്‍ കൂടെ ഉപകരിക്കുന്നതാണ്. ഈ വിഗ് ഉണ്ടാക്കാന്‍ വ്യാപകമായി മുടി മുറിച്ചു നല്കുന്നതില്‍ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീര്‍ച്ച(ആലോചിച്ചു നോക്കൂ )..രോഗികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മുടി മുറിക്കല്‍ പ്രേഹസനം സമൂഹത്തിനു കുറേ തെറ്റായ സന്ദേശങ്ങളും നല്കുന്നുമുണ്ട്(ക്യാന്‍സര്‍ വന്നാല്‍ മുടി വീണ്ടും വരില്ല, ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാന വാക്കാണ് എന്നിങ്ങനെ നീളുന്നു). ദയവു ചെയ്തു ക്യാന്‍സര്‍ രോഗികളെ വെറുതെ വിടൂ അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ. ശെരിക്കും ഇത് ഒക്കെ കാണുന്ന രോഗികളുടെ മാനസികാവസ്ഥ ഓരോരുത്തരും ഒന്ന് ചിന്തിച്ചു നോക്കണം.ക്യാന്‍സര്‍ രോഗികളുടെ പേരില്‍ പല പല വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും അവരുടെ സഹതാപതരംഗത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താതെ ഇരിക്കൂ............ 
(ക്യാന്‍സറിനോട് പൊരുതുന്നവര്‍ക്കും, പൊരുതി ജയിച്ചവര്‍ക്കും,പൊരുതുന്നവര്‍ക്കും, വേണ്ടി സമര്‍പ്പിക്കുന്നു )

എന്ന്, 
ജെസ്‌ന ഇമ്മാനുവേല്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com