യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ്; 'സ്ത്രീകളെ മാറ്റിനിര്‍ത്താനാവില്ല'

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍
യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ്; 'സ്ത്രീകളെ മാറ്റിനിര്‍ത്താനാവില്ല'

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് ആചാരവും ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. 

നേരത്തെ ശബരിമല കേസിന്റെ വാദത്തിനിടെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. പുനപ്പരിശോധനാ ഹര്‍ജിയുടെ വാദത്തിനിടെ ബോര്‍ഡ് നിലപാടു മാറ്റിയത് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാട്ടി. നേരത്തെ നിങ്ങള്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടല്ലേ സ്വീകരിച്ചിരുന്നതെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. വിധിയെ മാനിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് അഭിഭാഷകന്‍ മറുപടി പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ വിലക്കിക്കൊണ്ടുള്ള ആചാരവുമായി ബന്ധപ്പെട്ട് പ്രമാണ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമൊന്നുമില്ലെന്ന് രാകേഷ് ദ്വിവേദി പറഞ്ഞു. എല്ലാവര്‍ക്കും തുല്യാവകാശം എന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ത് പ്രധാന പ്രമേയമാണ്. ജീവിതത്തിന്റെ എല്ലാ തുറയിലും സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി സമൂഹത്തെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ജീവശാസ്ത്രപരമായ കാരണങ്ങളുടെ പേരില്‍ സ്ത്രീകളെ ഒരിടത്തുനിന്നും മാറ്റിനിര്‍ത്തരുതെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com