നിയയുടെ നിലവിളി സര്‍ക്കാര്‍ കേട്ടു; ശ്രവണസഹായിയുമായി ആരോഗ്യമന്ത്രി നേരിട്ടെത്തി

നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി നിയയ്ക്ക് നല്‍കി
നിയയുടെ നിലവിളി സര്‍ക്കാര്‍ കേട്ടു; ശ്രവണസഹായിയുമായി ആരോഗ്യമന്ത്രി നേരിട്ടെത്തി

കണ്ണൂര്‍: ശ്രവണസഹായി  നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍  മന്ത്രി കെകെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി നിയയ്ക്ക് നല്‍കി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്.

ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് അനുയോജ്യമായ ശ്രവണ സഹായി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ നിയയ്ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം

എട്ട് ലക്ഷത്തോളം ചെലവ് വരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ് നിയയ്ക്ക് ലഭിച്ചത്.  എന്നാല്‍ സഹായി നഷ്ടപ്പെട്ടതോടെ മാതാപിതാക്കള്‍ വിഷമത്തിലാവുകയായിരുന്നു.

കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുത്തം നല്‍കുമ്പോള്‍ നിയമോളുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. കുഞ്ഞുമനസ്സില്‍ ശബ്ദങ്ങള്‍ തിരികെ കിട്ടിയതിന്റെ സന്തോഷം. നിയമോള്‍ക്ക് ഇനി കേള്‍ക്കാം. ജന്മനാ കേള്‍വി ശേഷിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്തതായിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കിടയില്‍ ശ്രവണ സഹായിക്ക് (സ്പീച്ച് പ്രോസസര്‍) മോഷണം പോയതോടെ നിയമോള്‍ക്ക് വീണ്ടും ശബ്ദത്തിന്റെ ലോകം നഷ്ടമായി. ഈ വിവരം ഉടനെ തന്നെ അറിഞ്ഞ് ഇടപെട്ടാണ് പകരം സ്പീച്ച് പ്രോസസര്‍ നല്‍കാന്‍ നടപടിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചാലക്കുന്നിലെ നിയമോളുടെ വീട്ടിലെത്തി സ്പീച്ച് പ്രോസസര്‍ നിയയുടെ കാതുകളില്‍ വെച്ചുകൊടുത്തു. കുഞ്ഞു കാതുകളില്‍ വീണ്ടും ശബ്ദങ്ങള്‍ തെളിഞ്ഞതോടെ അവള്‍ സന്തോഷത്തിലായി. ഇരുകൈകളും കൊണ്ട് ചേര്‍ത്ത് പിടിച്ച് ഉമ്മനല്‍കിയാണ് സന്തോഷം പ്രകടിപ്പിച്ചത്. നിയമോള്‍ക്ക് പുതിയ സ്പീച്ച് പ്രോസസര്‍ കിട്ടുന്നതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി സര്‍വ്വീസ് ചെയ്ത പഴയ പ്രോസസറാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. പുതിയ സ്പീച്ച് പ്രോസസര്‍ രണ്ടാഴ്ചക്കകം നല്‍കും. സാമൂഹ്യ സുരക്ഷ മിഷന്‍ വഴി വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്പീച്ച് പ്രോസസര്‍ നല്‍കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com