കോട്ടയം: കന്യാസത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയെന്ന ജലന്ധര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിനെ തള്ളി ജലന്ധര്‍ രൂപത. അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടല്‍ അസ്വാഭാവികമെന്ന് ജലന്ധര്‍ രൂപത പത്രക്കുറിപ്പില്‍ വിശദമാക്കി. സന്യാസിനികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ല. കന്യാസ്ത്രീകളെ അവരവരുടെ മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തത്. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടേക്ക് പോയതെന്നും രൂപത വ്യക്തമാക്കി.
സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പി ആര്‍ ഒ പറഞ്ഞു. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപതാ അധ്യക്ഷന്‍ ഇടപെടാറില്ലെന്നും കൗണ്‍സിലിനും മദര്‍ ജനാറാളിനുമാണ് അധികാരമെന്നും ജലന്ധര്‍ രൂപത വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതിയാണ് തീര്‍പ്പാക്കേണ്ടതെന്ന് വാര്‍ത്താക്കുറിപ്പില്‍ ജലന്ധര്‍ രൂപത വ്യക്തമാക്കുന്നു.
നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തിയിരുന്നു. ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം അറിയിച്ചതായും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. കോട്ടയത്ത് നടക്കുന്ന സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് പ്രതിഷേധ കണ്‍വെന്‍ഷനിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ