മന്ത്രി വന്നു, പ്രൊസസര്‍ കാതില്‍ വച്ചു; നിയമോള്‍ക്ക് ഇനി കേള്‍ക്കാം

മന്ത്രി വന്നു, പ്രൊസസര്‍ കാതില്‍ വച്ചു; നിയമോള്‍ക്ക് ഇനി കേള്‍ക്കാം
മന്ത്രി വന്നു, പ്രൊസസര്‍ കാതില്‍ വച്ചു; നിയമോള്‍ക്ക് ഇനി കേള്‍ക്കാം


കണ്ണൂര്‍: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറെ കെട്ടിപ്പിടിച്ച് മുത്തം നല്‍കുമ്പോള്‍ നിയമോളുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. കുഞ്ഞുമനസ്സില്‍ ശബ്ദങ്ങള്‍ തിരികെ കിട്ടിയതിന്റെ സന്തോഷം; നിയമോള്‍ക്ക് ഇനി കേള്‍ക്കാം. ജന്മനാ കേള്‍വി ശേഷിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്തതായിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കിടയില്‍ ശ്രവണ സഹായി (സ്പീച്ച് പ്രോസസര്‍) മോഷണം പോയതോടെ നിയമോള്‍ക്ക് വീണ്ടും ശബ്ദത്തിന്റെ ലോകം നഷ്ടമായി. ഈ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ്മന്ത്രി ശൈലജ ടീച്ചര്‍ ഇടപെട്ടാണ് പകരം സ്പീച്ച് പ്രോസസര്‍ നല്‍കാന്‍ നടപടിയെടുത്തത്. 

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചാലക്കുന്നിലെ നിയമോളുടെ വീട്ടിലെത്തിയ മന്ത്രി സ്പീച്ച് പ്രോസസര്‍ നിയയുടെ കാതുകളില്‍ വെച്ചുകൊടുത്തു. കുഞ്ഞു കാതുകളില്‍ വീണ്ടും ശബ്ദങ്ങള്‍ തെളിഞ്ഞതോടെ അവള്‍ സന്തോഷത്തിലായി. മന്ത്രിയെ ഇരുകൈകളും കൊണ്ട് ചേര്‍ത്ത് പിടിച്ച് ഉമ്മനല്‍കിയാണ് സന്തോഷം പ്രകടിപ്പിച്ചത്. നിയമോള്‍ക്ക് പുതിയ സ്പീച്ച് പ്രോസസര്‍ കിട്ടുന്നതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി സര്‍വ്വീസ് ചെയ്ത പഴയ പ്രോസസറാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. പുതിയ സ്പീച്ച് പ്രോസസര്‍ രണ്ടാഴ്ചക്കകം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷ മിഷന്‍ വഴി വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്പീച്ച് പ്രോസസര്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

നാലുമാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് നിയമോള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്തത്. ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ പ്രതികരിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് കഴിഞ്ഞയാഴ്ച ട്രെയിന്‍ യാത്രക്കിടെ ഉപകരണം മോഷണം പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com