ചേര്‍ത്തലയില്‍ പെട്രോള്‍ ബോംബാക്രമണം: വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിയും ആക്രമണവും

അക്രമികള്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ത്ത ശേഷം സ്‌കൂട്ടറും, കാറും തകര്‍ക്കുകയും വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചേര്‍ത്തലയില്‍ പെട്രോള്‍ ബോംബാക്രമണം: വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിയും ആക്രമണവും

ചേര്‍ത്തല: ചേര്‍ത്തലയില്‍ വീടിന് നേരെ പെട്രോള്‍ ബോംബാക്രമണം. അക്രമികള്‍ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായെത്തിയ ഇരുപതോളം അക്രമി സംഘമാണ് വീട് അക്രമിച്ചത്. 

അക്രമികള്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ത്ത ശേഷം സ്‌കൂട്ടറും, കാറും തകര്‍ക്കുകയും വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 5ാം വാര്‍ഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദ കുമാറിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 

മുകുന്ദ കുമാറും ഭാര്യ ഉഷാറാണിയുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ മുകുന്ദ കുമാറിനെയും ഉഷാറാണിയേയും അസഭ്യം പറയുകയും മാരകായുധങ്ങള്‍ വീശുകയും ചെയ്തു. ഉഷാറാണിയുടെ കഴുത്തില്‍ കത്തിവച്ച ശേഷം മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു. അക്രമികള്‍ കൊണ്ടുവന്ന പെട്രോള്‍ ബോംബില്‍ രണ്ടെണ്ണവും ലൈറ്ററും ഒരു മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക്  മുന്‍പ് കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ പ്രശ്‌നമുണ്ടാക്കിയ സംഘത്തെ ക്ഷേത്ര കമ്മിറ്റി അംഗമായ മുകുന്ദ കുമാറിന്റെ നേതൃത്വത്തില്‍ തിരിച്ചയച്ചിരുന്നു. ഇതേ തുടര്‍ന്നും തര്‍ക്കങ്ങള്‍ നിലനിന്നു. അതിന്റെ ഭാഗമാണ് ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com