തിരുവനന്തപുരം : ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ പ്രതിചേര്‍ത്ത സംഭവത്തില്‍ പാർട്ടി നിലപാട് തള്ളി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ ദിശയില്‍ പോകട്ടെ. നിയമത്തെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും വി എസ് പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയും വിഎസ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് ശരിയായില്ലെന്നാണ് വിഎസ് അഭിപ്രായപ്പെട്ടത്. സബ് കളക്ടര്‍ രേണുരാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രനോട് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്യാശേരി എംഎല്‍എ ടിവി രാജേഷ് എന്നിവരെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജയരാജന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. കേസില്‍ ജയരാജന്‍ 32 ഉം, രാജേഷ് 33 ആം പ്രതിയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ