തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ ഊഷ്മാവ് വർധിച്ച സാഹചര്യത്തിൽ സൂര്യാഘാതം എൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫീസർമാരുടെ മുന്നറിയിപ്പ്. സൂര്യാഘാതമേറ്റവർക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനുപോലും കാരണമായേക്കാം.
അതുകൊണ്ട് അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർ, കുഞ്ഞുങ്ങൾ, ദീർഘകാല രോഗമുള്ളവർ, കൂടുതൽ സമയം വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാഘാതമേൽക്കാൻ സാധ്യത.
ഉച്ചയ്ക്ക് 11 മുതൽ മൂന്നു വരെ നേരിട്ടുവെയിൽ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം. പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കുക എന്നീ നിർദേശങ്ങൾ പാലിക്കണം. ക്ഷീണം, തലകറക്കം, രക്തസമ്മർദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും, കടും മഞ്ഞനിറത്തിൽ ആവുകയും ചെയ്യുക, ദേഹത്ത് പൊളളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതാലയവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ.
സൂര്യാഘാതമായി സംശയം തോന്നിയാൽ തണലത്തോ എസിയിലോ വിശ്രമിക്കണം. അനാവശ്യമായ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം. ധാരാളം പാനീയങ്ങൾ കുടിക്കണം. ഇവകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ പ്രത്യേകിച്ച് ബോധം വീണ്ടെടുക്കുന്നില്ലെങ്കിൽ ഉടനെ വിദഗ്ധ ചികിത്സ തേടണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ