പീഡനക്കേസ് പ്രതിയായ ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ കസ്റ്റഡിയില്‍; പ്രതി ബംഗലൂരുവിലേക്ക് കടന്നതായി റിപ്പോര്‍ട്ട്, ഇന്ന് ലുക്കൗട്ട് നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ അല്‍ അമീന്‍ കസ്റ്റഡിയില്‍
പീഡനക്കേസ് പ്രതിയായ ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ കസ്റ്റഡിയില്‍; പ്രതി ബംഗലൂരുവിലേക്ക് കടന്നതായി റിപ്പോര്‍ട്ട്, ഇന്ന് ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ അല്‍ അമീന്‍ കസ്റ്റഡിയില്‍. കൊച്ചി ഷാഡോ പൊലീസാണ് ഇമാമിന്റെ സഹോദരനെ പിടികൂടി തിരുവനന്തപുരം പൊലീസിനെ ഏല്‍പ്പിച്ചത്. അതേസമയം ഖാസിമി ബംഗലൂരൂവിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇമാമിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സഹോദരന്‍ അല്‍ അമീന്‍ നല്‍കിയ മൊഴി. ഇമാം ഒളിവില്‍ കഴിഞ്ഞത് എറണാകുളത്ത് അല്‍അമീന്റെ വീട്ടിലായിരുന്നു. ഖാസിമി രാജ്യം വിടാതിരിക്കാന്‍ ഇന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ഇമാം, ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും വക്കാലത്ത് തിരികെ വാങ്ങി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളില്‍ നിന്ന് വിശദമായ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. മുമ്പും ഇമാമില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, കീഴടങ്ങാനായി ഇമാമിന് മേല്‍ പൊലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങാന്‍ വക്കീല്‍ മുഖാന്തരം ഇമാമിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.  പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെ ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പൊലീസ് ബലാത്സംഗക്കേസ് ചുമത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com