ചങ്ങനാശ്ശേരി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കൊളജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി കാരിക്കൂട്ടത്തിൽ നിബിൻ സജിയാണ് പിടിയിലായത്. കോതമംഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോതമംഗലത്ത് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ പതിനേഴുകാരിയെ ആറ് മാസം മുൻപാണ് നിബിൻ സജി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് എറണാകുളത്തും, വേളാങ്കണ്ണിയിലും കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ ആറ് പവനോളം സ്വർണാഭരണങ്ങളും, 50,000 രൂപയും ഇയാൾ തട്ടിയെടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ഇവർ വേളാങ്കണ്ണിയിൽ ലോഡ്ജിൽ താമസിച്ചത്.
പെൺകുട്ടിയെ രണ്ട് ദിവസം കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിബിൻ സജി പിടിയിലായത്. സോഷ്യൽ മീഡിയ വഴി നിരവധി പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിച്ച് സമാന രീതിയിൽ പീഡനവും തട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മറ്റ് ചില പെൺകുട്ടികളെ ഇത്തരത്തിൽ വലയിൽ വീഴ്ത്തിയതിന്റെ തെളിവുകളും നിബിന്റെ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ആറ് മാസം മുൻപ് പത്തനംതിട്ട സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ 90 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സമാനമായ കുറ്റകൃത്യത്തിൽ വീണ്ടും അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ