രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച് നില്‍ക്കാം: മേജര്‍ രവി

പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച് സംവിധായകന്‍ മേജര്‍ രവി.
രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച് നില്‍ക്കാം: മേജര്‍ രവി

ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച് സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുമിച്ച് നില്‍ക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച് നമുക്ക് ഓര്‍മയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക പോസ്റ്റ് വഴിയാണ് മേജര്‍ രവി പ്രതികരിച്ചത്.

മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

മനുഷ്യത്വമില്ലാത്ത ഭീരുക്കളായ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്റെ എല്ലാ സഹോദരങ്ങള്‍ക്കും സല്യൂട്ട്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് നില്‍ക്കണമെന്ന് ഈ രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്. ഭീകരവാദികള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ സൈനികരോട് നിര്‍ദ്ദേശം നല്‍കട്ടെ. ഒരുമിച്ച് നില്‍ക്കുക, വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച് ഓര്‍ക്കുക, ജയ് ഹിന്ദ് മേജര്‍ രവി കുറിച്ചു. 

സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുല്‍വാമ ജില്ലയില്‍ നടന്നത്. 44 സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യു മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. 

മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകന്‍ വി.വി.വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി. സി.ആര്‍.പി.എഫ്.82ാം ബറ്റാലിയന്‍ അംഗമാണ്.

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016ല്‍ ഉറിയിലെ സേനാക്യാമ്പ് ആക്രമിച്ച് 23 ജവാന്മാരെവധിച്ചശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com