തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കമാകും.മഞ്ചേശ്വരത്തു നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വടക്കൻ മേഖല ജാഥ നയിക്കുന്നത്. മഞ്ചേശ്വരത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ജാഥ ഉദ്ഘാടനം ചെയ്യുക.
'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ...' എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തിന് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ് യാത്ര. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നും ആരംഭിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് യാത്രകളുടെ ലക്ഷ്യം. ബിജെപിയെയും കോണ്‍ഗ്രസനേയും ഒരുപോലെ എതിര്‍ത്ത് എല്‍ഡിഎഫിന് പരമാവധി വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. ജാഥാ ക്യാപ്റ്റന് പുറമേ പത്ത് ഘടകകക്ഷികളുടേയും പ്രതിനിധികള്‍ ഓരോ ജാഥയിലും അംഗങ്ങളായിരിക്കും. ജാഥകള്‍ക്കിടയിലും സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥകള്‍ സമാപിക്കുന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടിനാണ് കൂറ്റന്‍ റാലിയോടെ ജാഥകള്‍ സമാപിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ