തിരുവനന്തപുരത്ത് കുമ്മനം ഇല്ലെങ്കില്‍ സുരേന്ദ്രന് സാധ്യത; കടുപ്പിച്ച് മുരളീധരപക്ഷം

പട്ടിക തയ്യാറാക്കുന്നതിനൊക്കെ ചില നടപടി ക്രമങ്ങളുണ്ട്. അതിനാല്‍ എല്ലാം ഊഹാപോഹമാണ്. ചിലപ്പേള്‍ ചില നേതാക്കള്‍ക്ക് താത്പര്യമുണ്ടാകാം. അല്ലാതെ പട്ടികയൊന്നുമില്ല 
തിരുവനന്തപുരത്ത് കുമ്മനം ഇല്ലെങ്കില്‍ സുരേന്ദ്രന് സാധ്യത; കടുപ്പിച്ച് മുരളീധരപക്ഷം

കൊച്ചി: ദേശീയ നേതൃത്വത്തിന് നല്‍കിയത് സ്ഥാനാര്‍ത്ഥി പട്ടികയല്ല, ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാക്കള്‍. പട്ടിക അഭ്യൂഹം മാത്രമാണെന്നും തെരഞ്ഞടുപ്പ് കമ്മറ്റി പോലും ചേര്‍ന്നിട്ടില്ലെന്നും മാര്‍ച്ച് രണ്ട് വരെ തീരുമാനമൊന്നും വേണ്ടെന്നാണ് കേന്ദ്ര നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശമെന്നും നേതാക്കള്‍ പറഞ്ഞു.

താഴെത്തട്ടിലുള്ള ഘടകങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടില്ല. പട്ടിക തയ്യാറാക്കുന്നതിനൊക്കെ ചില നടപടി ക്രമങ്ങളുണ്ട്. അതിനാല്‍ എല്ലാം ഊഹാപോഹമാണ്. ചിലപ്പേള്‍ ചില നേതാക്കള്‍ക്ക് താത്പര്യമുണ്ടാകാം. അല്ലാതെ പട്ടികയൊന്നുമില്ലെന്ന് മുരളീധരനെ അനുകൂലിക്കുന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ദേശീയ സംഘടനാ സെക്രട്ടറി കേരളത്തില്‍ വന്നപ്പോള്‍ എല്ലാം വിഭാഗങ്ങളിലെയും നേതാക്കളുടെ പേരുകള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകാം. ഔദ്യോഗികമായി പട്ടികയൊന്നുമില്ല. 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ ചില നേതാക്കള്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യങ്ങള്‍ കൊണ്ടാണ്. ഇതിന്റെ പേരില്‍ ചിലര്‍ പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം 22ന് കേരളത്തിലെത്തുന്ന അമിത് ഷാ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. അതില്‍ അന്തിമധാരണയാകുമെന്ന് നേതാക്കള്‍ പറയുന്നു.

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിക്കുമോ എന്നറിഞ്ഞാലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നടത്താനാവൂ. രണ്ടിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നിട്ടില്ല. കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് തുഷാര്‍. തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചാല്‍ കെ സുരേന്ദ്രന്‍ കാസര്‍കോഡോ, തൃശൂരോ സ്ഥാനാര്‍ത്ഥിയാകും. കുമ്മനം തിരുവനന്തപുരത്ത് മത്സരിച്ചില്ലെങ്കില്‍ സുരേന്ദ്രന് നറുക്ക് വീണേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com