ഗോത്രപ്പോരല്ല രാഷ്ട്രീയം; കൊലപാതകങ്ങളിലൂടെ ലാഭം കൊയ്യാമെന്നുമുള്ളതും രാഷ്ട്രീയമല്ല: എംബി രാജേഷ്

യു.പി.യിലായാലും കാസര്‍ഗോഡായാലും ദു:ഖവും കണ്ണീരും വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കാപട്യം ക്രൂരമാണ്
ഗോത്രപ്പോരല്ല രാഷ്ട്രീയം; കൊലപാതകങ്ങളിലൂടെ ലാഭം കൊയ്യാമെന്നുമുള്ളതും രാഷ്ട്രീയമല്ല: എംബി രാജേഷ്

കാസര്‍ഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതും കൊലയാളികള്‍ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ട വരുമാണെന്ന് സിപിഎം നേതാവും പാലക്കാട് എംപിയുമായ എംബി രാജേഷ്.ഒരു തരത്തിലും ഈ കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടരുത്. കൊല്ലപ്പെട്ടവര്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരാണെന്നും ജയിലില്‍ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്നാണുണ്ടായതെന്നുമൊക്കെ ചിലര്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രതിരോധിക്കുന്നതു കണ്ടു. അതൊന്നും ഇപ്പോള്‍ പ്രസക്തമല്ല. കൊലപാതകം കൊലപാതകം തന്നെയാണ്. ഒരു ന്യായവും അതിനെ ലഘൂകരിക്കാന്‍ ഉപയോഗിച്ചുകൂടാ- രാജേഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

കാസര്‍ഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതും കൊലയാളികള്‍ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ട വരുമാണ്. 
മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ശക്തമായ വാക്കുകളിലാണ് ആ അരുംകൊലയെ അപലപിച്ചത്. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളുള്‍പ്പെട്ട പാര്‍ട്ടികളുടെ നേതാക്കള്‍ ഒന്നുകില്‍ ന്യായീകരിക്കുകയോ അല്ലെങ്കില്‍ മൗനം പാലിക്കലോ ആണ് പതിവ്. ഇത്രമാത്രം ദൃഢമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാട് കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതൃത്വവും ഇന്നേവരെ സ്വീകരിച്ചിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
ഒരു തരത്തിലും ഈ കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടരുത്. കൊല്ലപ്പെട്ടവര്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരാണെന്നും ജയിലില്‍ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്നാണുണ്ടായതെന്നുമൊക്കെ ചിലര്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രതിരോധിക്കുന്നതു കണ്ടു. അതൊന്നും ഇപ്പോള്‍ പ്രസക്തമല്ല. കൊലപാതകം കൊലപാതകം തന്നെയാണ്. ഒരു ന്യായവും അതിനെ ലഘൂകരിക്കാന്‍ ഉപയോഗിച്ചുകൂട. അവര്‍ ചെയ്ത ക്രിമിനല്‍ കുറ്റം കോടതിയുടെ തീര്‍പ്പിനു വിടുകയാണ് നിയമവാഴ്ചയില്‍ ചെയ്യേണ്ടത്. ഗോത്രപ്പോരല്ല രാഷ്ട്രീയം. ഫ്യൂഡല്‍ പ്രതികാരവാഞ്ചയും ശാരീരികമായ കണക്കു തീര്‍ക്കലും ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിരക്കുന്നതല്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങളുടെയും നയങ്ങളുടെയും നിലപാടുകളുടെയും മാത്രം സമരമാണ്.
കൊലപാതകങ്ങളേയും കൊലയാളികളേയും തള്ളിപ്പറയുന്ന ഉറച്ച നിലപാടിനെ അംഗീകരിക്കുന്നതിനു പകരം മുതലെടുപ്പ് നടത്തി സങ്കുചിത രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി കൊലകളെ ആഘോഷമാക്കുന്നതും അപലപനീയമാണ്. ചിലരില്‍ നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊന്ന് സംഭവിച്ചതില്‍ ഒരു ഗൂഢാഹ്ലാദമുള്ളതായി തോന്നുന്നു. വിലാപയാത്രകള്‍ രാഷ്ട്രീയപ്രചരണ ഘോഷയാത്രകളാകുന്നതും ഹീനമാണ്. യു.പി.യിലായാലും കാസര്‍ഗോഡായാലും ദു:ഖവും കണ്ണീരും വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കാപട്യം ക്രൂരമാണ്. കൊന്ന് എതിരാളിക്ക് നഷ്ടം വരുത്താമെന്നും കൊലപാതകങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ലാഭം കൊയ്യാമെന്നുമുള്ള ധാരണകള്‍ രാഷ്ട്രീയമല്ല. അങ്ങേയറ്റം അരാഷ്ട്രീയവും അധമവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com