'കുഞ്ഞനന്തന്‍ ഉദാത്തമായ മനുഷ്യ സ്‌നേഹി'; ടിപി വധക്കേസില്‍ ആര്‍എസ്എസ്സും കോണ്‍ഗ്രസും ചേര്‍ന്ന് കുടുക്കിയതാണെന്ന് ഷംസീര്‍

'പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്'
'കുഞ്ഞനന്തന്‍ ഉദാത്തമായ മനുഷ്യ സ്‌നേഹി'; ടിപി വധക്കേസില്‍ ആര്‍എസ്എസ്സും കോണ്‍ഗ്രസും ചേര്‍ന്ന് കുടുക്കിയതാണെന്ന് ഷംസീര്‍


തിരുവനന്തപുരം; ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന്‍ ഉദാത്തമായ മനുഷ്യ സ്‌നേഹിയാണെന്ന് സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. കാസര്‍കോഡ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ കുഞ്ഞനന്തനെ പ്രശംസിച്ചത്. ടിപി വധക്കേസ് ആര്‍എസ്എസ്- കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും കുഞ്ഞനന്തനെ കുടുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 

''മാധ്യമങ്ങള്‍ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണ്. പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്‌നേഹിയെ കുറിച്ച് അവിടെ പോയാലറിയാം. ഉദാത്തമായ മനുഷ്യ സ്‌നേഹിയാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ടി പി വധക്കേസ്''  എ എന്‍ ഷംസീര്‍ പറഞ്ഞു. 

ഒരു പ്രദേശത്ത് പാര്‍ട്ടിയുണ്ടാക്കിയ ആളാണ് കുഞ്ഞനന്തന്‍. അതുകൊണ്ടാണ് ആര്‍എസ്എസിന് അദ്ദേഹത്തോട് വിരോധമുണ്ടാകുന്നത്. കുഞ്ഞനന്തന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കമ്യൂണിസ്റ്റ് ആണെങ്കില്‍ ചികിത്സ ലഭിക്കാന്‍ പാടില്ലെന്നുണ്ടോ എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. പി ജയരാജനെയും ഭീകരനായി ചിത്രീകരിക്കുന്നുണ്ടെന്നാണ് ഷംസീറിന്റെ പരാതി. ഷുക്കൂര്‍ വധക്കേസില്‍ പങ്കില്ലെന്ന് വ്യക്തമായിട്ടും കണ്ടിട്ട് മിണ്ടിയില്ലെന്ന ബാലിശമായ വാദത്തിന്റെ പുറത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുസ്ലീം ലീഗും ചേര്‍ന്ന് അദ്ദേഹത്തെ കുടുക്കിയതാണെന്നും ഷംസീര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുന്നത്. സംഭവത്തില്‍ സിപിഎം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com