കാഞ്ഞങ്ങാട്: കല്യാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് നിരാശയും അപമാനവും സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണെന്ന് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്റെ മൊഴി. കൃപേഷും ശരത്‌ലാലും ചേര്‍ന്ന് ആക്രമിച്ച കേസില്‍ പാര്‍ട്ടി വേണ്ടത് പോലെ ഇടപെട്ടില്ല. ലോക്കല്‍ കമ്മിറ്റിയംഗമായിട്ടും പാര്‍ട്ടി തന്നെ പരിഗണിക്കാതിരുന്നത് കടുത്ത നിരാശയുണ്ടാക്കിയെന്നാണ് പീതാംബരന്റെ മൊഴി. ഈ അവഗണനയും അപമാനവും വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്നും ഇരുമ്പ് ദണ്ഡും വടിവാളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പീതാംബരന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള തന്റെ സുഹൃത്തുക്കളാണ് കൃത്യ നിര്‍വ്വഹണത്തിന് സഹായിച്ചതെന്നും പീതാംബരന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും മറ്റാര്‍ക്കും പങ്കില്ലെന്ന് വരുത്തി തീര്‍ക്കാനുമാണ് പീതാംബരന്റെ 'വിദഗ്ധമായ' മൊഴിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അന്വേഷണം വഴിതെറ്റിച്ച് വിടാന്‍ ബോധപൂര്‍വ്വമായ ശ്രമം പീതാംബരന്റെയും കൂട്ടാളികളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
പെരിയയില്‍ വച്ച് ശരത്തും കൃപേഷും നേരത്തേ പീതാംബരനെ ആക്രമിച്ചിരുന്നു. അന്ന് കയ്യൊടിഞ്ഞ പീതാംബരന്‍ ഇവര്‍ക്കെതിരെ പൊലീസിനെയും പാര്‍ട്ടിയെയും സമീപിച്ചിരുന്നു. കൃപേഷിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പൊലീസ് വിസമ്മതിച്ചിരുന്നു. കൃപേഷ് സംഭവ സമയത്ത് വീട്ടിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ