വയനാട് : കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വയനാട് തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നേരിട്ടറിയിക്കുന്നതിനായാണ് മുഖ്യമന്ത്രി എത്തിയത്.
വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും അദ്ദേഹം ആശ്വസിപ്പിച്ചു. വയനാട് അരപ്പറ്റ ഹെലിപ്പാഡിൽ ഹെലികോപ്റ്ററിൽ എത്തിയ പിണറായി അവിടുന്ന് റോഡ് മാർഗമാണ് ജവാന്റെ വീട്ടിലെത്തിയത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എന്നിവരും അനുഗമിച്ചിരുന്നു. 15 മിനുട്ട് നേരം ജവാന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായവും ഭാര്യയ്ക്ക് വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരനിയമനവും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവിൽ വെറ്ററിനറി സർവകലാശാലയിൽ താത്കാലിക ജോലി ചെയ്തുവരികയാണ് വസന്തകുമാറിന്റെ ഭാര്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ