കൊച്ചി: ടി പി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചത് ചോദ്യം ചെയ്ത് കെ കെ രമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്നാൽ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ ക്രമക്കേടില്ലെന്നും അർഹതയില്ലാത്ത പരോൾ നൽകിയില്ലെന്നുമാണ് സർക്കാർ നേരത്തേ സത്യവാങ്മൂലം നൽകിയത്. കുഞ്ഞനന്തനെതിരെ ഒരിക്കൽ പോലും അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ടി പി വധക്കേസിൽ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തൻ. ഇയാൾക്ക് അസുഖത്തിന്റെ പേരിൽ തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നും പരോൾ അല്ല നൽകേണ്ടതെന്നുമായിരുന്നു കോടതിയുടെ നിലപാട്. ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന കുഞ്ഞനന്തന്‍റെ ഹർജിയും ഹൈക്കോടതി പരിഗണിക്കും.
നടക്കാൻ വയ്യാത്ത അത്രയും ഗുരുതരമായ പ്രശ്നങ്ങൾ തനിക്കുണ്ടെന്നായിരുന്നു കുഞ്ഞനന്തൻ കോടതിയിൽ മറുപടി നൽകിയത്. എന്നാൽ ഇതിന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതി ചോദിച്ചത്. രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞനന്തൻ ജയിലിൽ കിടന്നിട്ടേയില്ല എന്നാണല്ലോ വ്യക്തമാകുന്നതെന്നും വിമർശിച്ചിരുന്നു.
സർക്കാരിന് പുറമേ സിപിഎമ്മും കുഞ്ഞനന്തന് പരസ്യ പിന്തുണയുമായി വന്നിരുന്നു. കുഞ്ഞനന്തനെ കേസിൽ കുടുക്കിയതാണെന്ന് കോടിയേരിയും, കുഞ്ഞനന്തൻ ഉദാത്തമായ മനുഷ്യസ്നേഹിയാണെന്ന് എ എൻ ഷംസീറും കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ