ലാവലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ ; പിണറായി വിജയന് നിർണായകം

ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയും, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണ് കോടതി പരിഗണിക്കുക
ലാവലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ ; പിണറായി വിജയന് നിർണായകം

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ്  സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍ വി രമണ, മോഹന ശാന്ത ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയും, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണ് കോടതി പരിഗണിക്കുക.

ലാവലിന്‍ കേസില്‍ അന്ന് വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്. ഇതോടൊപ്പം കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരായ എം വി രാജഗോപാല്‍,  ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരും, കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലും നൽകിയിരുന്നു. 

നാലുഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ലാവ്‌ലിന്‍ അഴിമതിയില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം. 

കേസില്‍ തങ്ങളെ മാത്രം വിചാരണയ്ക്ക് വിധിച്ച നടപടി വിവേചനപരമാണെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.  ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ ലാവലിനുമായി കരാര്‍ ഒപ്പിട്ടതില്‍ ക്രമക്കേടുകളുണ്ടെന്നായിരുന്നു ആരോപണം. കരാര്‍ ലാവലിന് നല്‍കുന്നതില്‍ പ്രത്യേക താത്പര്യം അന്തിമ തീരുമാനം കൈക്കൊണ്ട പിണറായി കാണിച്ചുവെന്നും ഇത് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസിലെ പ്രധാന ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com