ഇനി കുഞ്ഞുങ്ങളെയും കൊണ്ട് ഓഫിസില്‍ പോവാം, അമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ പദ്ധതി 

അമ്മമാര്‍ ജോലിയ്ക്ക് പ്രവേശിക്കുമ്പോള്‍ കുഞ്ഞുങ്ങളെ പരിപാലിയ്ക്കാനായി ഓഫീസുകളോട് ചേര്‍ന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
ഇനി കുഞ്ഞുങ്ങളെയും കൊണ്ട് ഓഫിസില്‍ പോവാം, അമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ പദ്ധതി 

തിരുവനന്തപുരം: അമ്മമാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. അമ്മമാര്‍ ജോലിയ്ക്ക് പ്രവേശിക്കുമ്പോള്‍ കുഞ്ഞുങ്ങളെ പരിപാലിയ്ക്കാനായി ഓഫീസുകളോട് ചേര്‍ന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലാണ് ഈ പുതിയ പദ്ധതി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ചേര്‍ത്ത് ഇത്തരം ശിശു സംരക്ഷണ ശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായെന്ന് സാമൂഹിക ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. രണ്ട് ശുചിമുറികള്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. കുട്ടികളെ പരിചരിക്കാന്‍ വേണ്ടത്ര ജീവനക്കാര്‍ ഉണ്ടായിരിക്കും. ഒരു കുട്ടിക്ക് പ്രതിദിനം 25രൂപ വീതമാണ് വേതനം. 

അംഗന്‍വാടികളുമായി സഹകരിച്ചാണ് ശിശു സംരക്ഷണ ശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ഓഫീസുകളിലേക്ക് എത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാണ്. കേരള ശിശു ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് സംസ്ഥാനത്ത് 220 ശിശു സംരക്ഷണ ശാലകള്‍ തുടങ്ങാന്‍ മുന്‍പ് പദ്ധതിയിട്ടിരുന്നെങ്കിലും പല കാരണങ്ങള്‍ക്കൊണ്ട് അത് നടക്കാതെവന്നു. 

കുട്ടികളുമായി ഓഫീസിലേക്കെത്തിയാല്‍ ജോലിക്കാര്യങ്ങളില്‍ തടസ്സമുണ്ടാകുന്നതുകൊണ്ടുതന്നെ ഓഫീസിനോട് ചേര്‍ന്ന് ഇത്തരം സംവിധാനം ഏറെ പ്രയോജനകരമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം. കുട്ടികളെ ഓഫീസുകളിലേക്ക് കൊണ്ടുവരുന്നത് വിലക്കികൊണ്ട് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ കൂടുതല്‍ കസേരകളും ജീവനക്കാരെക്കാള്‍ കൂടുതല്‍ അവരുടെ മക്കളാണ് കൈവശപ്പെടുത്തിയിരുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കികൊണ്ടുള്ള പുതിയ സര്‍ക്കാര്‍ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com