കണ്ണന്താനം ഉദ്ഘാടനം ചെയ്ത പദ്ധതി സംസ്ഥാനത്തിന് കൈമാറിയിരുന്നില്ല; വാഗമണിലെ ഗുരുതര സുരക്ഷാവീഴ്ച അന്വേഷിക്കും: കടകംപള്ളി

അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല
കണ്ണന്താനം ഉദ്ഘാടനം ചെയ്ത പദ്ധതി സംസ്ഥാനത്തിന് കൈമാറിയിരുന്നില്ല; വാഗമണിലെ ഗുരുതര സുരക്ഷാവീഴ്ച അന്വേഷിക്കും: കടകംപള്ളി

കൊച്ചി: വാഗമണില്‍ പുതുതായി നിര്‍മിച്ച തൂക്കുപാലം പൊട്ടിവീണ് പതിമൂന്നുപേര്‍ക്ക് പരുക്കേറ്റ സംഭവം അന്വേഷിക്കുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊതുജനങ്ങള്‍ക്കായി തുറന്നിട്ടില്ലാത്ത വാലി ക്രോസിങ് സംവിധാനത്തില്‍ വിനോദസഞ്ചാരികള്‍ കയറിയത് ഗുരുതരസുരക്ഷാപാളിച്ചയാണ്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന ഉപകരണത്തില്‍ 15 പേര്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്. സുരക്ഷാമുന്നറിയിപ്പ് അവഗണിച്ചിരുന്നോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷണപരിധിയില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നില്ല.  ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പിന് പദ്ധതി കൈമാറ്റം ചെയ്തിട്ടുമുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

കടകംപള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവിവാഗമണ്‍പത്തനംതിട്ട സര്‍ക്യൂട്ടിന്റെ ഭാഗമായുള്ള അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയിലെ വാലി ക്രോസിംഗ് എന്ന ഉപകരണം പൊട്ടിവീണ് സഞ്ചാരികള്‍ക്ക് അപകടം പറ്റിയ സംഭവത്തെ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ആഴ്ച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നില്ല. ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പിന് പദ്ധതി കൈമാറ്റം ചെയ്തിട്ടുമുണ്ടായിരുന്നില്ല. പദ്ധതി നിര്‍മ്മാണം നടത്തിയ ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് എന്ന ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് നിലവില്‍ അഡ്വഞ്ചര്‍ ടൂറിസത്തിനായി സ്ഥാപിച്ച 11 ഘടകങ്ങളും. വാഗമണില്‍ സന്ദര്‍ശനം നടത്തിയ അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളും 'വാലി ക്രോസിംഗ്' എന്ന ഉപകരണത്തില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഒരു സമയം ഒരാള്‍ മാത്രം കയറേണ്ട ഈ സാഹസികോപകരണത്തില്‍ 15പേരാണ് ഒരേസമയം കയറിയതെന്നാണ് അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കാതെ ഇത്തരം സാഹസിക ടൂറിസം ഉപകരണങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഈ അപകടമുണ്ടായത്. ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായത് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കും. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്നതാണോ,അപകട മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായതാണോ എന്നുള്ളതെല്ലാം അന്വേഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com