വളര്‍ത്തമ്മയുടെ ലോക്കറില്‍ നിന്ന് മുപ്പത് പവന്‍ എടുത്ത് കാമുകനൊപ്പം മുങ്ങി; നവദമ്പതികള്‍ പിടിയില്‍ 

മകള്‍ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിയുന്നത്
വളര്‍ത്തമ്മയുടെ ലോക്കറില്‍ നിന്ന് മുപ്പത് പവന്‍ എടുത്ത് കാമുകനൊപ്പം മുങ്ങി; നവദമ്പതികള്‍ പിടിയില്‍ 

പാറശാല; വളര്‍ത്തമ്മയുടെ ലോക്കറില്‍ നിന്ന് മുപ്പത് പവനുമായി കാമുകനൊപ്പം മുങ്ങിയ യുവതി പിടിയില്‍. സ്വര്‍ണവുമായി കടന്നശേഷം വിവാഹിതരായ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18)യും പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22)വുമാണ് ബാങ്കിനെയും വീട്ടുകാരെയും പറ്റിച്ച് പണവുമായി കടന്നു കളഞ്ഞത്. 

ഈ മാസം 19 നാണ് ഷാലുവുമായി പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെത്തി ശ്രിനയ സ്വര്‍ണം എടുത്തത്. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കര്‍ തുറന്ന് നല്‍കാന്‍ അവശ്യപ്പെടുകയായിരുന്നു. താക്കോല്‍ കൈവശമുള്ളതിനാലും പലതവണ മാതാവിനൊപ്പം ശ്രിനയ മുന്‍പു ബാങ്കിലെത്തിയിട്ടുള്ളതിനാലും ജീവനക്കാര്‍ സംശയം തോന്നാതെ ലോക്കര്‍ തുറന്ന് നല്‍കി.

മകള്‍ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിയുന്നത്. ലോക്കറിന്റെ താക്കോല്‍  കാണാനില്ലെന്നു മനസിലായതിനെത്തുടര്‍ന്നു ബാങ്കിലെത്തിയപ്പോള്‍ സ്വര്‍ണം നഷ്ടമായതും കണ്ടെത്തി. തുടര്‍ന്ന് ജയകുമാരി ബാങ്കിന് പരാതി നല്‍കുകയായിരുന്നു. ബാങ്ക് അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാലുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 

ശ്രിനയയെ കാണാനില്ലെന്നു ജയകുമാരി തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിനിടെ വിവാഹം റജിസ്റ്റര്‍ ചെയ്ത ഇരുവരും ഇന്നലെ വൈകിട്ട് കുഴിത്തുറ കോടതിയില്‍ ഹാജരാവുകയായിരുന്നു. ആള്‍മാറാട്ടം നടത്തി മോഷണം നടത്തിയെന്ന് സഹകരണബാങ്ക്  പരാതി നല്കിയതിനെ തുടര്‍ന്ന് പളുകല്‍ പൊലീസ് ഇരുവരെയും പാറശാല പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com