കാസർകോട് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ കാസർകോട് ജില്ലാ നേതൃത്വം രഹസ്യനീക്കങ്ങൾ ആരംഭിച്ചതായി സൂചന. മുഖ്യപ്രതി പീതാംബരന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് പൂർണ പിന്തുണയറിയിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപി ഉൾപ്പടെയുള്ള നേതാക്കൾ നിയമസഹായം സംബന്ധിച്ചും ഉറപ്പ് നൽകിയതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട പ്രതികളിൽ ചിലർക്ക് ആവശ്യമായ നിയമോപദേശം നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതി സജി ജോർജ്ജിനെ പൊലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കുകയായിരുന്നു. ഇത് വാർത്തയായതോടെ തൊട്ടടുത്ത ദിവസം അന്വേഷണസംഘം മുമ്പാകെ ഇയാളെയും മറ്റ് പ്രതികളെയും ഹാജരാക്കുകയായിരുന്നു. മുഖ്യപ്രതി പീതാംബരനെയും സിപിഎം ഹാജരാക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
അന്വേഷണസംഘത്തിന് നൽകേണ്ട മൊഴി സംബന്ധിച്ച പ്രതികൾക്ക് നിയമോപദേശം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. കണ്ണൂർ ജില്ലയിലുൾപ്പടെയുള്ള കൊലപാതക കേസുകളിൽ സിപിഎമ്മിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷമാണ് പ്രതികളെ അന്വേഷണസംഘത്തിന് മുന്നിലെത്തിച്ചത്. പ്രതികളെല്ലാം ഒരേതരത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിൽ മുൻ അന്വേഷണസംഘം ബാഹ്യ ഇടപെടലിന്റെ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് പിന്നിൽ പീതാംബരനും സുഹൃത്തുക്കളും മാത്രമാണെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. കൊലപാതകം നടന്ന ദിവസം കല്ല്യോട്ട് എത്തിയെന്നു പറയുന്ന കണ്ണൂർ രജിസ്ട്രേഷനിലുള്ള വാഹനം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇത്തരം തെളിവുകൾ പൊലീസ് മനപൂർവം അവഗണിക്കുകയാണെന്നും പരാതിയുണ്ട്. കേസന്വേഷണം തെറ്റായ ദിശയിൽ വഴിതിരിച്ചു വിടുകയാണെന്നും, അറസ്റ്റിലായവർ ശരിയായ പ്രതികളാണെന്ന് സംശയമുണ്ടെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ