കേരള കോൺ​ഗ്രസിനും ലീ​ഗിനും അധിക സീറ്റില്ല; നിലപാട് വ്യക്തമാക്കി കോൺ​ഗ്രസ്; യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്ന്

കേരള കോൺ​ഗ്രസിനും ലീ​ഗിനും അധിക സീറ്റില്ല; നിലപാട് വ്യക്തമാക്കി കോൺ​ഗ്രസ്; യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്ന്

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റു വിഭജന ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും 

കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റു വിഭജന ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. എറണാകുളം ​ഗസ്റ്റ് ഹൗസിൽ  വച്ചാണ് ചർച്ചകൾ. സീറ്റ് മാറ്റത്തിനോ, ഘടകകക്ഷികൾക്കു കൂടുതൽ സീറ്റ് നൽകാനോ തയാറല്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.  

ഓരോ ഘടകകക്ഷിയുമായും വെവ്വേറെ ചർച്ച നടത്തും. കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ പങ്കെടുക്കും. ജാഥ നടക്കുന്നതിനാൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കുന്നില്ല.  

രണ്ട് സീറ്റെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചു നിൽക്കെയാണ് ചർച്ചകൾ ആരംഭിക്കാനിരിക്കുന്നത്. അതേസമയം ഘടകകക്ഷികൾ ഇപ്പോൾ മത്സരിക്കുന്നതിനേക്കാൾ ഒരു സീറ്റ് പോലും അധികം നൽകാനാവില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കിയിരുന്നു. കേരള കോൺഗ്രസ് (എം)ലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണ് രണ്ട് സീറ്റ് ആവശ്യമെന്നാണ് കോൺഗ്രസ് കരുതുന്നത്. കേരള കോൺഗ്രസിനു രണ്ട് സീറ്റു നൽകിയാൽ മൂന്ന് സീറ്റെന്ന ആവശ്യം മുസ്‍ലിം ലീഗ് കടുപ്പിക്കും.

മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തർക്കങ്ങളിലേക്കു കേരള കോൺഗ്രസ് പോകരുതെന്ന് ഇന്നത്തെ ചർച്ചയിൽ കോൺഗ്രസ് അഭ്യർഥിക്കും. കോൺഗ്രസിനു ലഭിക്കാമായിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതു പാർട്ടിക്കകത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടും.

ലീഗ്, കേരള കോൺഗ്രസ് ( എം ) എന്നീ കക്ഷികൾക്കു പുറമേ ആർഎസ്പിക്കു മാത്രമേ യുഡിഎഫിൽ പാർലമെന്റ് സീറ്റുള്ളു. എംപി. വീരേന്ദ്രകുമാർ കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് കോൺഗ്രസ് തിരിച്ചെടുക്കും. യുഡിഎഫിലെ ഏതാണ്ട് എല്ലാ ഘടകകക്ഷികളും സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും അവരെയെല്ലാം കേട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനാണു കോൺഗ്രസ് തീരുമാനം. 

അതിനിടെ മത്സരിക്കാനുള്ള താൽപര്യം പിജെ ജോസഫ് തുറന്നു പ്രകടിപ്പിച്ചതു കോൺഗ്രസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ജോസഫിനെപ്പോലൊരാൾ സ്ഥാനാർഥിയാകാമെന്നു പറഞ്ഞാൽ ആ ആവശ്യം പാർട്ടിക്കോ യുഡിഎഫിനോ പെട്ടെന്നു നിരാകരിക്കാനാവില്ല. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരു വിഭാഗത്തിനും കോൺഗ്രസിനും സ്വീകാര്യനായ സ്ഥാനാർഥി എന്ന നിർദേശവും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com