തിരുവനന്തപുരം: പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ തിയേറ്ററുകളിൽ കയറ്റാൻ അനുമതി നൽകി തിരുവനന്തപുരം നഗരസഭ. നഗരത്തിലെ തിയേറ്ററുകളിലെല്ലാം പുറത്തു നിന്നുള്ള ലഘു ഭക്ഷണം പ്രവേശിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഭക്ഷണവുമായി എത്തുന്ന കാണികളെ തടയാനോ തിയേറ്ററില്‍ കയറ്റാതിരിക്കാനോ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കില്ല. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
പുറത്തുനിന്ന് വാങ്ങിയ ലഘുഭക്ഷണവുമായി തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ടതിനെതിരെ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട കമ്മീഷൻ നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയത്.
തിയറ്ററുകൾക്കുള്ളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് അന്യായ വില ഈടാക്കുന്നതിനെതിരെയും നഗരസഭ നടപടി കൈകൊണ്ടു. ഇനിമുതൽ ഇവയുടെ വില വിവരം ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ