വരാപ്പുഴ: പിതാവിന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്ന് ഉടുപ്പിൽ തീ പടർന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകൾ ശീതൾ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ഒരു മാസം മുൻപാണ് അപകടം സംഭവിച്ചത്. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്ത് ശീതൾ കുഴിമാടത്തിൽ പ്രാർഥിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മുട്ടുകുത്തി പ്രാർഥിക്കുന്നതിനിടെ കുഴിമാടത്തിൽ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്ന് ഉടുപ്പിലേക്കു തീ പടരുകയായിരുന്നു. ആളിപ്പടർന്ന തീ അമ്മയും നാട്ടുകാരും ചേർന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു.
തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ