മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജ് വിദ്യാർഥികളായ റിൻഷാദിനും മുഹമ്മദ് ഫാരിസിനും ജാമ്യം അനുവദിച്ചു. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നൽകിയത്. ജില്ല വിട്ടുപോകരുത്, എല്ലാ ദിവസവും സ്റ്റേഷനിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം.
കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളജ് ക്യാമ്പസില്‍ പതിച്ചെന്ന പരാതിയിലായിരുന്നു ഇരുവരും അറസ്റ്റിലായത്. പ്രിന്‍സിപ്പലിന്‍റെ പരാതിയിലായിരുന്നു വിദ്യാര്‍ഥികളുടെ അറസ്റ്റ്. റിൻഷാദ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയുമാണ്.
നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണ് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ ക്യാമ്പസില്‍ പതിച്ചത് തങ്ങളല്ലെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാൽ വിദ്യാർഥികളുടെ വാദം പ്രിൻസിപ്പൽ തള്ളിയിരുന്നു.
തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. ബുധനാഴ്ചയാണ് ക്യാന്പസില്‍ പോസ്റ്റര്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. എസ്എഫ്ഐ അനുഭാവിയായിരുന്ന റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുന്പ് ആര്‍എസ്എഫ് രൂപീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ