വനിതാ മതില്‍ തുല്യതയ്ക്ക് വേണ്ടി ; എതിര്‍ക്കുന്നവര്‍ നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരെന്ന് മുകേഷ്

ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ എതിര്‍പ്പുമായി രംഗത്തുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗവും മതിലില്‍ പങ്കാളിയാകുമെന്നും മുകേഷ്
വനിതാ മതില്‍ തുല്യതയ്ക്ക് വേണ്ടി ; എതിര്‍ക്കുന്നവര്‍ നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരെന്ന് മുകേഷ്

തിരുവനന്തപുരം : വനിതാ മതിലിന് പിന്തുണ തേടി എം മുകേഷ് എംഎല്‍എ. തുല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതിലെന്ന് മുകേഷ് പറഞ്ഞു. നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുനന്വര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ എതിര്‍പ്പുമായി രംഗത്തുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗവും മതിലില്‍ പങ്കാളിയാകുമെന്നും മുകേഷ് പറഞ്ഞു. 

സര്‍ക്കാര്‍ പിന്തുണയോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശിയപാതയുടെ പടിഞ്ഞാറുവശത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകുന്നേരം നാലുമണിമുതല്‍ നാലേകാല്‍ വരെയാണ് വനിതാ മതില്‍. മൂന്ന് മണിയോടെ നിശ്ചിതകേന്ദ്രങ്ങളില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വനിതാമതിലിന് ശേഷം പ്രധാനകേന്ദ്രങ്ങളില്‍ യോഗവും നടക്കും. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന യോഗത്തിന് നേതൃത്വം നല്‍കുന്നത്. അമ്പതുലക്ഷം വനിതകള്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്‌കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും സമ്പൂര്‍ണ പിന്തുണ മതിലിനുണ്ട്.കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍ 70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകള്‍ നടന്നു. സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇവരും മതിലില്‍ അണിചേരും. മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. കാലിക്കടവ് വരെ 44 കിലോമീറ്ററാണ് കാസര്‍കോട് ജില്ലയില്‍ മതില്‍ ഉയരുക. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com