സൈമണ്‍ ബ്രിട്ടോ യാത്രയാകുന്നു; അഭിമന്യുവിന്റെ മുഴുവന്‍ കൊലയാളികളേയും പിടികൂടുന്നത് കാണാനാകാതെ

എറണാകുളം മഹാരാജാസ് കോളജും എസ്എഫ്‌ഐയും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക്.
സൈമണ്‍ ബ്രിട്ടോ യാത്രയാകുന്നു; അഭിമന്യുവിന്റെ മുഴുവന്‍ കൊലയാളികളേയും പിടികൂടുന്നത് കാണാനാകാതെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജും എസ്എഫ്‌ഐയും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക്. മഹാരാജാസിലെ എസ്എഫ്‌ഐയില്‍ നിന്ന് കിട്ടിയതാണ് ബ്രിട്ടോയ്ക്ക് അഭിമന്യുവെന്ന പോരാളിയെ. കാമ്പസ് രാഷ്ട്രീയത്തിലെ ഇരയായിരുന്നു സൈമണ്‍ ബ്രിട്ടോ. കൊലക്കത്തി ഉയിരെടുത്തില്ലെന്ന്  മാത്രം. തന്റെ പ്രീയപ്പെട്ട കുഞ്ഞുസഖാവിനെ മതതീവ്രവാദികള്‍ കുത്തിക്കൊന്നതിന്റെ ആഘാതത്തില്‍ നിന്നും അവസാന നാളുവരെയും സൈമണ്‍ ബ്രിട്ടോ മോചിതനായിരുന്നില്ല. അഭിമന്യുവിന്റെ കൊലയാളികളെ മുഴുവനും പിടികൂടുന്നത് കാണാതെയാണ് സൈമണ്‍ ബ്രിട്ടോ യാത്രയാകുന്നത്. 

എസ്ഡിപിയെ പൊലീസിന് ഭയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഈ പൊലീസ് സര്‍ക്കാരിന് ചീത്തപേരുണ്ടാക്കിയിരിക്കുന്നു. രാത്രി തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ 12 ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്- അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണം വഴിമുട്ടി നിന്ന സന്ദര്‍ഭത്തില്‍ ബ്രിട്ടോ പറഞ്ഞ വാക്കുകളാണിത്. 

സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകരിലൊരാളായിരുന്നു അഭിമന്യു. എഴുത്തു കാര്യങ്ങളില്‍ അടക്കം സൈമണ്‍ ബ്രിട്ടോയെ അഭിമന്യു സഹായിക്കുകയും ചെയ്തിരുന്നു. സ്വന്തം മകനെ പോലെ കണ്ട അഭിമന്യുവിന്റെ വധക്കേസ് അന്വേഷണത്തില്‍ പൊലീസും സര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ ബ്രിട്ടോ അതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. 

സംഭവം നടന്ന് അഞ്ചു മാസം പിന്നിടുമ്പോഴും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴോളം പ്രതികളെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. ഭരിക്കുന്നത് ഇടത് സര്‍ക്കാരായതിനാല്‍ അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും വേഗത്തില്‍ പിടികൂടുമെന്ന് സൈമണ്‍ ബ്രിട്ടോ പ്രതീക്ഷിച്ചിരുന്നു. ആ ആഗ്രഹം ബാക്കിയാക്കി, ശുഭ വാര്‍ത്തക്ക് ഇനിയും കാത്തിരിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അഭിമന്യുവിന് എല്ലാവരെയും സ്‌നേഹമായിരുന്നുവെന്നും എന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അവനെന്നും അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ സൈമണ്‍ ബ്രിട്ടോ പ്രതികരിച്ചിരുന്നു. അഭിമന്യുവുമായി വൈകാരിക ബന്ധം സൂക്ഷിച്ച ബ്രിട്ടോയുടെ യാത്രാ വിവരണത്തിന്റെ കൂടുതല്‍ എഴുതിയിരുന്നതും അഭിമന്യുവായിരുന്നു.

കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കഴിഞ്ഞ ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) കൊല്ലപ്പെട്ടത്. 16 അംഗ കൊലപാതക സംഘത്തില്‍ നേരിട്ടു പങ്കെടുത്ത ഏഴു പ്രതികളാണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. കേസില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും സിപിഎം എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com