പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു. ഉപയോഗിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആറ് യൂണിറ്റോളം ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തിക്കഴിഞ്ഞു. അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അങ്കമാലി സ്വദേശി അന്‍വറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് തീപിടിച്ചത്. പഴയ പ്ലാസ്റ്റിക് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിത്. ഒരേക്കറോളം വിജനമായ പ്രദേശത്താണ് കമ്പനി. അതുകൊണ്ട് തന്നെ സമീപ പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല.
വലിയതോതില്‍ വിഷപ്പുക ഉയരുന്നതിനാല്‍ സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ ഷെഡില്‍ താമസമുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ