'ഞങ്ങള്‍ക്ക് ജീവിക്കണം': കൂട്ടത്തോടെയെത്തി കടകള്‍ തുറന്ന് വ്യാപാരികള്‍, സംഘര്‍ഷം

എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലെ കടകളാണ് പ്രതിഷേധക്കാരെ മറികടന്നും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്
'ഞങ്ങള്‍ക്ക് ജീവിക്കണം': കൂട്ടത്തോടെയെത്തി കടകള്‍ തുറന്ന് വ്യാപാരികള്‍, സംഘര്‍ഷം

കൊച്ചി: അടിക്കടി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ക്കുനേരെ മുഖം തിരിച്ച് ഇന്ന് വ്യാപാരികള്‍ കടകള്‍ തുറന്നു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലെ കടകളാണ് പ്രതിഷേധക്കാരെ മറികടന്നും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചപ്പോള്‍ വ്യാപാരികള്‍ കൂട്ടത്തോടെയെത്തി കടകള്‍ തുറക്കുകയായിരുന്നു. 

എറണാകുളത്ത് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ കടകള്‍ തുറക്കുമെന്നുമാണ് വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു. കട തുറക്കുന്നവര്‍ക്ക് പിന്തുണയുമായി സമിതി അംഗങ്ങള്‍ ജില്ലയില്‍ പലയിടത്തും പ്രകടനം നടത്തി. കലൂര്‍ മാര്‍ക്കറ്റും എസ്ആര്‍എം റോഡും പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് വ്യാപാരികള്‍ അറിയിച്ചു. തങ്ങള്‍ക്കും ജീവിക്കണമെന്നും ഹര്‍ത്താലില്‍ ഇരയാകാന്‍ വ്യാപാരികള്‍ ഒരുക്കമല്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ഏതു പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇതു തന്നെയായിരിക്കും നിലപാടെന്നും ഇവര്‍ പറഞ്ഞു.

ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കൊച്ചിയില്‍ കടകള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. വ്യാപാരികള്‍ക്ക ആവശ്യമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രോഡ്‌വെയില്‍ കളക്ടര്‍ നേരിട്ടെത്തിയാണ് കടകള്‍ തുറപ്പിച്ചത്. 

കോഴിക്കോട് മിഠായി തെരുവിലടക്കം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി ടി നസറുദ്ദീന്റെ ബ്യൂട്ടീ സ്റ്റോഴ്‌സ് ആണ് ആദ്യം തുറന്ന് പ്രവര്‍ത്തിച്ചത്. വ്യാപാരികള്‍ കൂട്ടത്തോടെ എത്തിയാണ് ഇവിടെ കടകള്‍ തുറന്നത്. തുറന്ന കടകള്‍ക്കുനേരെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

പാലക്കാട്, പൊന്നാനി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായെങ്കിലും വ്യാപാരികള്‍ കടകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. പൊന്നാനിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. വയനാട്ടില്‍ മാനന്തവാടി, കല്‍പറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കടയടപ്പിക്കാന്‍ ശ്രമിച്ച 15-ഓളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റടിയിലെടുത്തു.

തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഹര്‍ത്താന്‍ അനുകൂലികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ വ്യാപാരികള്‍ക്ക് കട തുറക്കാനായിട്ടില്ല. നൂറോളം കടയുടമകള്‍ ഒന്നിച്ചെത്തി കടകള്‍ തുറക്കാന്‍ എത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. തിരുവനന്തപുരം ചാലയില്‍ കടതുറക്കാനെത്തിയ വ്യാപാരികള്‍ക്ക് മതിയായ പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com