പന്തളം: ശബരിമല കർമ സമിതി പ്രവർത്തകന്റെ മരണത്തിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പന്തളം സ്വദേശികളായ കണ്ണന്‍, അജു എന്നിവരാണ് പിടിയിലായത്. പന്തളത്ത് ശബരിമല കർമസമിതിയും സിപിഎം തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
അക്രമത്തിന് കാരണം പൊലീസ് നിസംഗതയാണെന്നാരോപിച്ച് മരിച്ച ചന്ദ്രന്റെ കുടുംബം രംഗത്തെത്തി. പൊലീസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും സംഘർഷ സാധ്യത ഉണ്ടായിട്ടും പൊലീസ് മുൻകരുതൽ എടുത്തില്ലെന്നും ആരോപണമുണ്ട്.
പ്രതിഷേധത്തിനിടെ വ്യാപക കല്ലേറാണ് പന്തളത്ത് അരങ്ങേറിയത്. ഇതിനിടെയായിരുന്നു കർമ സമിതിയുടേയും സിപിഎമ്മിന്റേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താന്റെ തലക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. സിപിഎം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ സമിതി പ്രവർത്തകർ ആരോപിച്ചിരുന്നു. സംഘർഷാവസ്ഥ തുടരുന്നതിനാൽ പന്തളത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ