പറവൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ പ്രവർത്തകരാണ് പിടിയിലായതെന്നാണ് സൂചന. വടക്കേക്കര സ്റ്റേഷൻ പരിധിയിയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥ പിഎന്‍ ഷീജയ്ക്കാണ് ഇന്നലെ മര്‍ദനമേറ്റത്. കെഎസ്ആർടിസി ബസ് തടഞ്ഞ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പകർത്തിയതിനായിരുന്നു മർദ്ദനം.
മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി കരണത്ത് അടിക്കുകയും റോഡിൽ തള്ളിയിടുകയുമായിരുന്നു. ഈ സമയത്തു തന്നെ അപ്രതീക്ഷിതമായി അതുവഴി വന്ന കെഎസ്ആർടിസി ജീവനക്കാരനായ ഷീജയുടെ ഭർത്താവിനും മർദനമേറ്റു. മൂത്തകുന്നം കവലയില്‍ ഇന്നലെ വൈകിട്ടാണ് ഈ അക്രമം അരങ്ങേറിയത്.
കൊടുങ്ങല്ലൂരിൽ നിന്നെത്തിയ 10 പേരടങ്ങിയ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പ്രവർത്തകർ പിടിച്ചെടുത്ത ഷീജയുടെ ഫോൺ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ നിന്നു ചേർത്തലയ്ക്കു പോകുകയായിരുന്ന ബസാണ് തടഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ