ഹര്‍ത്താല്‍ അക്രമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 559കേസുകള്‍; 745പേര്‍ അറസ്റ്റില്‍; 628പേര്‍ കരുതല്‍ തടങ്കലില്‍

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ 559 കേസുകല്‍ രജിസ്റ്റര്‍ ചെയ്തു
ഹര്‍ത്താല്‍ അക്രമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 559കേസുകള്‍; 745പേര്‍ അറസ്റ്റില്‍; 628പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ 559 കേസുകല്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 745പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതല്‍ തടങ്കലിലാക്കി. ബിജെപി 

ഹര്‍ത്താലില്‍ സംസ്ഥാനത്താകമാനം കനത്ത അക്രമങ്ങളാണ് നടന്നത്. സംസ്ഥാനമൊട്ടാകെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.ഡിവൈഎഫ്‌ഐ ഓഫീസിന് നേരെയും അക്രമം നടന്നു. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകരുമായി സംഘടനമുണ്ടായി. ബിജെപി ഓഫീസിലെക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് എല്‍ഡിഎഫ്ബിജെപി ര്കവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. തൃശൂര്‍ വാടനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എസ്ഡിപിഐബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്.

ഇന്നലെമുതല്‍ വാടനപ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരായ ശ്രീജിത്ത്, രതീഷ്, സുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് കനത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. വിക്്‌ടോറിയ കോളജ് ഹോസ്റ്റല്‍ അടിച്ചുതകര്‍ത്ത ഹര്‍ത്താല്‍ അനുകൂലികള്‍, കോളജിന് സമീപത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസും അടിച്ചു തകര്‍ത്തു. ഫര്‍ണിച്ചറുകളും വാഹനങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശിയും ടിയര്‍ ഗ്യാസ് പ്രയോഗിച്ചും അക്രമികളെ ഓടിക്കുകയായിരുന്നു. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബോംബെറിഞ്ഞു. മലയിന്‍കീഴില്‍ ബിജെപിസിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ തലശ്ശേരിയിലും ബോംബെറുണ്ടായി.

വടക്കാഞ്ചേരിയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഒറ്റപ്പാലത്തും സംഘര്‍ഷമുണ്ടായി. പാലക്കാട് എസ്പി അടക്കം നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാനെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കട അടപ്പിക്കാനുള്ള അക്രമികളുടെ ശ്രമം വ്യാപാരികള്‍ തടഞ്ഞു. അറുപതോളംപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോട്ടയം പൊന്‍കുന്നത്ത് ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കട ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഫോര്‍ മോര്‍ എന്ന കടയുടെ മാനേജര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരി സെന്‍ട്രല്‍ ജംക്ഷനിലെ സിഐടിയു ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. മേഖലയില്‍ സംഘര്‍ഷ സാധ്യത. പാമ്പാടിയില്‍ സിപിഎം ഓഫിസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു പരുക്ക്. ഏറ്റുമാനൂരില്‍ പ്രകടനം നടത്തിയവര്‍ ഡിഐഎഫ്‌ഐ കൊടിമരം തകര്‍ത്തു. ഇതേത്തുടര്‍ന്ന് ഡിഐഎഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടിമരം തകര്‍ത്തു.

കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലും സമീപ പ്രദേശങ്ങളിലും അക്രമം വ്യാപിക്കുന്നു. ബന്ദിയോട്, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലും പ്രശ്‌നം രൂക്ഷമാണ്. ബന്ദിയോട് 25ല്‍ പരം കടകള്‍ തകര്‍ത്തു. അഞ്ചു പേര്‍ക്ക് പരുക്കുണ്ട്. ഇവരെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി. ഒട്ടേറെ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. മഞ്ചേശ്വരം സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് കല്ലെറിഞ്ഞു തകര്‍ത്തു.

തലശേരി പാനൂര്‍ കൊളവല്ലൂരില്‍ അക്രമികള്‍ പൊലീസ് ജീപ്പ് തകര്‍ത്തു. വടക്കെ പൊയിലൂരില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ തുരത്തുന്നതിനിടെ വധശ്രമക്കേസിലെ പ്രതിയെ കൊളവല്ലൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഈ പ്രതിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സ്ത്രീകള്‍ തടയുകയും പൊലീസുമായി പിടിവലി നടത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലെത്തിച്ച ശേഷം സംഭവസ്ഥലത്തേക്ക് വീണ്ടുമെത്തിയപ്പോഴാണ് പൊലീസ് ജീപ്പിന് നേരെ അക്രമമുണ്ടായത്. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അക്രമ സംഭവങ്ങളിള്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്തെത്തി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി പൊലീസ് 'ബ്രോക്കണ്‍ വിന്‍ഡോ' എന്ന പേരില്‍ സ്‌പെഷല്‍ െ്രെഡവ് ആരംഭിച്ചു. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും.

അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തും.
ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.

കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.
സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാമ്പയിന്‍, ഹെയ്റ്റ് ക്യാമ്പയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com