ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടില്ല; ദര്‍ശനത്തിനുള്ള അവസരം പൊലീസ് നിഷേധിച്ചെന്ന് ശ്രീലങ്കന്‍ യുവതി

ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയെന്ന അഭ്യൂഹങ്ങള്‍ തള്ളി ശ്രീലങ്കന്‍ യുവതി
ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടില്ല; ദര്‍ശനത്തിനുള്ള അവസരം പൊലീസ് നിഷേധിച്ചെന്ന് ശ്രീലങ്കന്‍ യുവതി


സന്നിധാനം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയെന്ന അഭ്യൂഹങ്ങള്‍ തള്ളി ശ്രീലങ്കന്‍ യുവതി. വ്രതം നോറ്റ് ശബരിമലയിലെത്തിയ തനിക്ക് പൊലീസ് ദര്‍ശനം നിഷേധിച്ചെന്ന് 47 കാരി ശശികല മാധ്യമങ്ങളോട് പറഞ്ഞു. മരക്കൂട്ടത്ത് നിന്ന് പൊലീസ് തിരിച്ചയക്കുകയായിരുന്നുവെന്നും യുവതി പ്രതികരിച്ചു

സന്നിധാനത്ത് എത്തിയ യുവതി ദര്‍ശനം നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശശികല ഭര്‍ത്താവിനും മകനുമൊപ്പമാണ് ശബരിമലയിലെത്തിയത്. ഒന്‍പതരയോടെ ദര്‍ശനം നടത്തിയെന്നും  ഇവര്‍ പതിനൊന്ന് മണിയോടെ മലയിറങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കം. ഇത് നിഷേധിച്ച്് യുവതി പുലര്‍ച്ചെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 

വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി പമ്പയിലെ ഗാര്‍ഡ് റൂമിലെത്തി ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. താന്‍ ശ്രീലങ്കന്‍ സ്വദേശിനിയാണെന്നും ദര്‍ശനം നടത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുകയും ഇവര്‍ക്ക് 47 വയസ്സാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ദര്‍ശനത്തിന് അവസരം നല്‍കണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മഫ്തിയിലുള്ള രണ്ട് പോലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാന്‍ അനുവദിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ മരക്കൂട്ടം വഴി ശരംകുത്തി വരെ എത്തി. എന്നാല്‍ യുവതി മല കയറുന്നുണ്ടെന്ന വിവരം സന്നിധാനത്ത് അറിഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി നാമജപക്കാരും മറ്റുള്ളവരും വലിയ നടപ്പന്തലിലെത്തി കാത്തുനിന്നു. ഈ വിവരം പോലീസ് യുവതിയെ അറിയിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ തിരിച്ചിറങ്ങാന്‍ യുവതി തയ്യാറാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com