കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളജ് മുൻ പ്രിൻസിപ്പൽ പിവി പുഷ്പജയുടെ വീടിന് നേരെ ബോംബേറ്. ചീമേനി കൊടക്കാടുള്ള വീടിന് നേരെയാണ് ബോംബെറുണ്ടായത്. ഒന്നാം നിലയിലെ ജനല്‍ വാതിലിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ജനൽ പാളികൾ തകർന്നു. ചുമരിനും കേടുപാടുകളുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ടീച്ചർ എറണാകുളത്ത് സഹോദരിയുടെ വീട്ടിൽ ആയിരുന്നു. ഇന്ന് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വനിതാ മതിലുമായി ബന്ധപ്പെട്ട് ടീച്ചർ കഴിഞ്ഞ ദിവസം ജനം ടിവിക്ക് അഭിമുഖം നൽകിയിരുന്നു. ഇതിന് ടീച്ചര്‍ മാപ്പ് പറയണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം അവരോട് ആവശ്യപ്പെട്ടിരുന്നു. ടീച്ചർ ഇത് നിഷേധിച്ചതാണ് അക്രമത്തിന് കാരണമായതെന്നും സംശയിക്കുന്നു. ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ നടന്ന അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്തത് പുഷ്പജയായിരുന്നു. പ്രദേശത്ത് സിപിഎം നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരിക്കും ബോംബേറുണ്ടായതെന്നാണ് സംശയം.
കഴിഞ്ഞ ജൂണില്‍ നെഹ്‍റു കോളേജിൽ നടന്ന പുഷ്പജ ടീച്ചറുടെ വിരമിക്കല്‍ ചടങ്ങിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികൾ ആദരാഞ്ജലി അർപ്പിച്ച് ബോർഡ‍് വച്ചതും പടക്കം പൊട്ടിച്ചതും വൻ വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ