കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വാഹനങ്ങൾ ഒന്നിന് പിന്നിൽ ഒന്നായി കൂട്ടിയിടിച്ച് 20ഓളം പേർക്ക് പരുക്ക്. റോഡില്‍ പ്രാവിനെ കണ്ടതിനെ തുടര്‍ന്ന് കാര്‍ സഡന്‍ ബ്രേയ്ക്കിട്ടതാണ് കൂട്ടയിടിക്ക് ഇടയാക്കിയത്. കാർ പെട്ടെന്ന് നിർത്തിയതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ ഒന്നിന് പിന്നിൽ ഒന്നായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായി പരുക്കില്ല.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം. പ്രാവിനെ കണ്ട് കാര്‍ സഡന്‍ ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന രണ്ട് കാറുകളും കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. കണ്ടെയ്‌നറിന് പിന്നിലിടിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. മറ്റു വാഹനങ്ങള്‍ക്കൊന്നും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുന്നിലെ സീറ്റുകളിലെ കമ്പികളിലിടിച്ചാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. മിക്കവർക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂരിഭാഗം പേരെയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ