വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്
വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക്  സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച് പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതിദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. ജനകീയ പോരാട്ടത്തിനൊടുവില്‍ അധികതര്‍ക്ക് കണ്ണുതുറക്കാതിരിക്കാനാവില്ലെന്ന് സേവ് ആലപ്പാട് ഹാഷ് ടാഗില്‍ പൃഥി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍മാരായ ടൊവിനോയും സണ്ണി വെയ്‌നും രംഗത്തെത്തിയിരുന്നു.  'സോഷ്യല്‍ മീഡിയയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് കാമ്പെയിനാണ് സേവ് ആലപ്പാട്. എനിക്കതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കും'. എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍

'കേരളം പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശത്തുള്ളവര്‍. ഇന്ന് ആ തീരദേശഗ്രാമം വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. ഞാന്‍ അവരോടൊപ്പമുണ്ട്. നിങ്ങളുമുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. സ്‌റ്റോപ്പ് മൈനിങ്, സേവ് ആലപ്പാട്.' എന്നായിരുന്നു സണ്ണിവെയ്‌നിന്റെ പ്രതികരണം

കൊല്ലം ജില്ലയിലെ ആലപ്പാടെന്ന പ്രദേശം, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന ഉപജീവനമാര്‍ഗം.കരിമണലാല്‍ സമ്പുഷ്ടമായ തീരപ്രദേശം കൂടിയാണ് ആലപ്പാട്ട്, അത് തന്നെയാണിപ്പോള്‍ പ്രദേശവാസികള്‍ക്ക് ശാപമായി മാറിയിരിക്കുന്നത്.കുത്തക കമ്പനിയുടെ അനധികൃതമായ കരിമണല്‍ ഖനനം, കടലിനോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ പെട്ട ജനങ്ങളെ സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ചു കൊണ്ട് രക്ഷിക്കാന്‍ പുറപ്പെട്ടവരാണവര്‍, അവരോടു ഐക്യദാര്‍ഢ്യപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com