അമ്മാവന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിനേയും എടുത്തുകൊണ്ട് തിരിഞ്ഞോടി; ആനയുടെ ആക്രമത്തില്‍ നിന്ന് ബാലിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാഞ്ഞടുക്കുന്ന കൊമ്പനെ കണ്ട് തോളിലിരുന്ന കുഞ്ഞിനെ പരമശിവം വലിച്ചെറിയുകയായിരുന്നു 
അമ്മാവന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിനേയും എടുത്തുകൊണ്ട് തിരിഞ്ഞോടി; ആനയുടെ ആക്രമത്തില്‍ നിന്ന് ബാലിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമല; പരമ്പരാഗത കാനന പാതയിലൂടെ ശബരിമല ദര്‍ശനത്തിന് പോയ തീര്‍ത്ഥാടകനെ ആന കുത്തിക്കൊന്നു. തോളിലിരുന്ന ആറ് വയസുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേലം സ്വദേശിയായ പരമശിവം (35) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പാഞ്ഞടുക്കുന്ന കൊമ്പനെ കണ്ട് തോളിലിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. കരിയിലാംതോടിനും കരിമലയ്ക്കും ഇടയില്‍ വള്ളിത്തോടിനും സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. 

സഹോദരിയുടെ മകള്‍ ദിവ്യയെ തോളിലെടുത്ത് നടക്കുകയായിരുന്നു പരമശിവം. യാത്രയ്ക്കിടെ ഇവര്‍ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പരമശിവവും കുട്ടിയും ആനയുടെ മുന്നില്‍പ്പെട്ടത്. കുഞ്ഞിനേയും തോളിലേറ്റി പരമശിവം മുന്നോട്ട് ഓടുകയായിരുന്നു. പിന്നോട്ട് ഓടിയ മറ്റുള്ളവര്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മകന്‍ ഗോകുള്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍വെച്ചാണ് പരമശിവത്തെ ആന കുത്തിക്കൊന്നത്. 

ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ട് കാനനപാതയിലെ കച്ചവടക്കാര്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മാവനേയും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു കുട്ടി. വള്ളിത്തോട് കടനടത്തുന്ന ഷൈജുവാണ് കുഞ്ഞിനേയും എടുത്ത് ഓടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങള്‍ കൊളുത്തിയാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരുടേയും മറ്റ് തീര്‍ത്ഥാടകരുടേയും സഹായത്തോടെ പരമശിവത്തിന്റെ മൃതദേഹം ചുമക്ക് മുക്കുഴിയില്‍ എത്തിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. 

സേലത്തു നിന്നുള്ള 40 പേരുടെ തീര്‍ത്ഥാടക സംഘത്തിലെ 13 പേരാണ് കാനന പാതയിലൂടെ നടന്ന് ശബരിമലയിലേക്ക് പോയത്. പരമശിവത്തിന്റെ മരണത്തെത്തുടര്‍ന്ന് 12 അംഗ തീര്‍ത്ഥാടക സംഘം യാത്ര മതിയാക്കി മടങ്ങി. വനപാലകര്‍ക്കൊപ്പം തിരികെ മുണ്ടക്കയത്തില്‍ എത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്ക് പോയി. ബിക്കിയുള്ളവര്‍ പമ്പയില്‍ തങ്ങി. 

കാനനപാതയില്‍ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. പരമശിവത്തിന്റെ മരണത്തെത്തുടര്‍ന്ന് കരിമല വഴിയിലൂടെ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മണി മുതലാണ് വിലക്ക്. എരുമേലിയില്‍ നിന്ന് അഞ്ച് മണിക്ക് ശേഷനും മൂഴിക്കല്‍ നിന്ന് 10 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല. കരിമല വഴി വരുന്നവര്‍ അഞ്ചിന് മുന്‍പ് പമ്പയില്‍ എത്തണം. അഞ്ച് കഴിഞ്ഞാല്‍ അഴുത, മുക്കുഴി, കരിയിലാംതോട് തുടങ്ങിയ വലിയ താവളങ്ങളില്‍ തങ്ങണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com