'അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കും'; 'സുപ്രീം കോടതി ഉത്തരവില്‍ ഇതും പറഞ്ഞിട്ടുണ്ടോ'യെന്ന് കെ സുരേന്ദ്രന്‍

അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ് - ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും - ശരണം വിളിക്കാനും വിലക്കുണ്ടത്രേ
'അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കും'; 'സുപ്രീം കോടതി ഉത്തരവില്‍ ഇതും പറഞ്ഞിട്ടുണ്ടോ'യെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനായി തിരുവാഭരണം കൊണ്ടുപോകുന്നതില്‍ പൊലീസ് ഇടപെടലിനെ പരിഹസിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കും. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. പോലീസ് കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ തിരുവാഭരണത്തെ അനുഗമിക്കാന്‍ അനുമതിയുള്ളൂ പോലും. പത്തനംതിട്ട എസ്. പി. നാരായണന്റേതാണ് ഇണ്ടാസെന്നും കെ സുരേന്ദ്രന്‍ ഫെയസ്ബുക്കില്‍ കുറിച്ചു. 

ഡി. ജി. പി യുടെ നിര്‍ദ്ദേശാനുസരണമാണ് ഉത്തരവ്. മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പൊലീസ് അകമ്പടി. ഇത് അംഗീകരിച്ചുകൊടുക്കാന്‍ ഏതായാലും അയ്യപ്പഭക്തര്‍ തയ്യാറാവില്ല. സുപ്രീംകോടതി ഉത്തരവില്‍ ഇതും പറഞ്ഞിട്ടുണ്ടോ? നാരായണ ! നാരായണ! എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍. 

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം പന്തളം കൊട്ടാര പ്രതിനിധികള്‍ക്ക് ഘോഷയാത്രയെ അനുഗമിക്കാനാകാതെ വരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. 

ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് വിലക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയത്. ഇത് ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. ശബരിമല വിധിക്കെതിരെ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ നിരവധി സമര പരിപാടികള്‍ നടന്നിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കും മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാകില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com