തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് ഒരു പിഞ്ചു കുഞ്ഞിനെയും കണ്ണൂരിൽ വിദ്യാർത്ഥി അടക്കം മൂന്നുപേരെയുമാണ് തെരുവ് നായ ആക്രമിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
മുക്കോലക്കൽ മരങ്ങാട്ടൂ ഷിജു ഭവനിൽ സൗമ്യ-ഷിജു ദമ്പതികളുടെ മകൾ ക്രിസ്റ്റീനയെയാണ് നായ കടിച്ചത്. കുളിപ്പിക്കാനായി വീടിന്റെ വരാന്തയിൽ കിടത്തിയശേഷം അമ്മ അകത്തേക്കു പോയ സമയത്താണ് കുട്ടി നായയുടെ ആക്രമണത്തിന് ഇരയായത്. ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ താഴെചൊവ്വയിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിയടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. നടാൽ സ്വദേശി മംഗലപറമ്പത്ത് പി.വി. ബാലകൃഷ്ണൻ (59), കടലായി കുറുവയിലെ മണ്ടേൻ രവീന്ദ്രൻ (75), ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി താഴെചൊവ്വ കിഴക്കേവളപ്പിൽ ഷാൻ (11) എന്നിവർക്കാണ് കടിയേറ്റത്.
രാവിലെ താഴെചൊവ്വ തങ്കേക്കുന്ന് റോഡിൽ വച്ചാണ് സംഭവം. റോഡരുകിലെ പറമ്പിൽനിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകാൻ സൈക്കിളിൽ കാറ്റുനിറയ്ക്കുന്നതിനിടയാണ് വിദ്യാർഥിക്ക് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ