കാസർകോട് : കടയിലേക്ക് പോയ യുവതിയെ അസമിൽ നിന്നും കണ്ടെത്തി. അസമിലെ ബംഗ്ലദേശ് കുടിയേറ്റ മേഖലയിൽ നിന്നാണ് യുവതിയെ കുമ്പള പൊലീസ് കണ്ടെത്തിയത്. പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതി ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയത്. പൊലീസ് എത്തിയത് അറിഞ്ഞ് യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് കടന്നുകളഞ്ഞു.
കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്റഫുൽ(24)മായി യുവതി പ്രണയത്തിലായിരുന്നു എന്ന് അന്വേഷണത്തിൽ പൊലീസ് മനസ്സിലാക്കി. തുടർന്ന് ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്.
ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടി. സിവിൽ പൊലീസ് ഓഫിസർമായ എൻ. സുനിഷ്, കെ.സജിത് കുമാർ എന്നിവരാണ് റുപ്പായ്ഹട്ട് പൊലീസിന്റെ സഹായത്തോടെ പശ്ചിം സൽപാറയിലെ വീട്ടിൽ നിന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ