തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് പാത്രങ്ങൾ അമിതമായി ഉപയോഗിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പുതിയ മാറ്റങ്ങൾക്കൊരുങ്ങുന്നത്.
ദിവസേന ശരാശരി അരലക്ഷം പ്ലാസ്റ്റിക് പാത്രങ്ങളാണ് ഓൺലൈൻ ഭക്ഷണവിതരണത്തിനായി ഉപയോഗിക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്. ഈ പതിവ് മാറ്റി പ്രകൃതി സൗഹൃദ വസ്തുക്കളില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
വാഴയില പോലുള്ള പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങൾ ഭക്ഷണം വിതരണം ചെയ്യാനായി ഉപയോഗിക്കണം. അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് സ്റ്റീൽ പാത്രങ്ങളിലാക്കി ഭക്ഷണം പകർന്ന് കൊടുക്കുന്ന തരത്തിലുള്ള രീതികൾ തുടങ്ങണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അറിയിക്കാനായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസ് ദാതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. അളവില്‍ വ്യത്യാസം വരുന്നില്ലെന്ന് ഉറപ്പാക്കാനായി ഭക്ഷണം തൂക്കി വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ