'എംവിആര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ എടുത്ത തീരുമാനം'; സിഎംപി ഇടത് മുന്നണി വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നു; ലയന സമ്മേളനം കൊല്ലത്ത് 

സിഎംപി ഇടതുമുന്നണി വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നു. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംകെ കണ്ണന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'എംവിആര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ എടുത്ത തീരുമാനം'; സിഎംപി ഇടത് മുന്നണി വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നു; ലയന സമ്മേളനം കൊല്ലത്ത് 

കോഴിക്കോട് : സിഎംപി ഇടതുമുന്നണി വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നു. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംകെ കണ്ണന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 6000ത്തോളം പാര്‍ട്ടി അംഗങ്ങള്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കണ്ണന്‍ പറഞ്ഞു. ഫെബ്രുവരി 3ന് വൈകുന്നേരം 3 മണിക്ക് കൊല്ലം ക്യുഎസി മൈതാനത്താണ് സമ്മേളനം നടക്കുക. സ്ഥാനമാനങ്ങളോ അധികാരമോ ആഗ്രഹിച്ചല്ല സിഎംപി സിപിഎമ്മില്‍ ലയിക്കുന്നതെന്നും രാജ്യത്തെ വര്‍ഗ്ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സിപിഎമ്മിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ലയിക്കാനുള്ള തീരുമാനമെടുത്തതെന്നും കണ്ണന്‍ ചൂണ്ടിക്കാട്ടി.

എം വി രാഘവന്‍ ജീവിച്ചിരുന്ന കാലം മുതല്‍ സിപിഎമ്മിലേക്കു പോകാനുള്ള തീരുമാനമെടുത്തതാണ്. അന്നു മുതല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തി വരികയാണ്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയിക്കാനുള്ള തീരുമാനമെടുത്തത്. ലയന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയാണ് കോഴിക്കോട് ഇന്ന് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍ 43 പേര്‍ പങ്കെടുത്തു. പത്ത് പേര്‍ അസുഖത്തെ തുടര്‍ന്ന് അവധി എടുത്തിരുന്നുവെന്നും കണ്ണന്‍ പറഞ്ഞു.

എം വി രാഘവന്റെ മകന്‍ എം വി രാജേഷിനെ നേരത്തെ പുറത്താക്കിയിരുന്നു. സിഎംപിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മറ്റി ഓഫീസുകള്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. അത് അതേ നിലയില്‍ നില നില്‍ക്കും. പിന്നീട് ഓഫീസ് സംബന്ധിച്ച തീരുമാനം സിപിഎം തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി എം എച്ച് ഷാലിയാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ പാട്യം രാജന്‍, ജി സുഗുണന്‍  തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com