ആലപ്പാട് സമരത്തെ പിന്തുണച്ച് സിപിഐ; സര്‍ക്കാര്‍ ഇടപെടുമെന്ന് കാനം

ആലപ്പാട് കരിണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് ഒപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ആലപ്പാട് സമരത്തെ പിന്തുണച്ച് സിപിഐ; സര്‍ക്കാര്‍ ഇടപെടുമെന്ന് കാനം

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് ഒപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമാണ്. സമരം ന്യായമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ നടപടിയെടുക്കും. ഭൂമി നഷ്ടപ്പെടുന്നത് ഗൗരവമായ പ്രശ്‌നമാണ്, ജനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്‌നവുമുണ്ട്. നിയമസഭ കമ്മിറ്റി ചില ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം പരിശോധിച്ച് സര്‍ക്കാര്‍ രമ്യമായ നടപടി സ്വീകരിക്കും-അദ്ദേഹം പറഞ്ഞു. 

ആലപ്പാട് സ്ഥിതി ചെയ്യുന്നത് സിപിഐ എംഎല്‍എയായ ആര്‍ രാമചന്ദ്രന്റെ കരുനാഗപ്പള്ളി മണ്ഡലത്തിലാണ്. ആദ്യം പ്രതിഷേധത്തിനോട് നിഷേധാത്മക നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. എന്നാല്‍ പ്രതിഷേധം കനത്തപ്പോള്‍ സമരപന്തലിലെത്തിയ രാമചന്ദ്രന്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 

ഉപാധികള്‍ മുന്നോട്ടുവച്ചു മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരു ഉപാധിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യതയില്ലെന്നും ഒരു പ്രശ്‌നം ഉയര്‍ന്നുവന്നാല്‍ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത് സമവായം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. 

ഖനനം നിര്‍ത്തിവച്ച ശേശം ചര്‍ച്ചയാകാമെന്ന് സമരസമിതി നിലപാട് അറിയിച്ചിരുന്നു.  ആലപ്പാട് പഞ്ചായത്തില്‍ വച്ചുതന്നെ പൊതു ഇടത്തില്‍ ചര്‍ച്ച നടത്തണമെന്ന് സമരസിതി നേതാവ് കാര്‍ത്തിക് ശശി പറഞ്ഞു. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വ്യസായ വകുപ്പ് മുന്‍കൈ എടുക്കുമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com