തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ആലപ്പാട് സന്ദർശിക്കും. ആലപ്പാടിന്റെ ആശങ്കകൾ കാണാതെ പോകരുതെന്നും അവരുടെ ഉത്കണ്ഠകൾക്ക് സമാധാനം പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പാട് സന്ദർശിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. നാളെ രാവിലെ എട്ട് മണിക്കാണ് അദ്ദേഹം ആലപ്പാടെത്തുന്നത്.
രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം
മഹാപ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചുയർത്താൻ കൂടെ നിന്ന ജനതയാണ് ആലപ്പാട്ടുകാർ. ഇന്ന് അവർ സങ്കടകടലിലാണ്. അവരുടെ ആശങ്കകൾ കാണാതെ പോകരുത്. അവരുടെ ഉത്കണ്ഠകൾക്ക് സമാധാനം പറയണം. ആലപ്പാട്ടുകാരുടെ വിഷമം നേരിട്ട് അറിയുന്നതിനായി നാളെ രാവിലെ എട്ടുമണിക്ക് ഞാൻ എത്തും.
#SaveAlappad
കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരത്തെ പരിഹസിച്ച മന്ത്രി ഇ പി ജയരാജന്റെ പ്രതികരണത്തെ രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും അവിടെ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നുമായിരുന്നു മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ