കാലവർഷത്തിൽ കുറവുണ്ടാകും; വരൾച്ചയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി ഗവേഷകർ

പസഫിക്ക് സമുദ്രത്തിൽ എൽനിനോ സാധ്യത കൂടിയതായും ഇത് രാജ്യത്ത് പെയ്യുന്ന തെക്ക്- പടിഞ്ഞാറൻ കാലവർത്തിന്റെ തോത് കുറയ്ക്കുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) കാലാവസ്ഥാ ഗവേഷണ വിഭാഗം
കാലവർഷത്തിൽ കുറവുണ്ടാകും; വരൾച്ചയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി ഗവേഷകർ

കൊച്ചി: പസഫിക്ക് സമുദ്രത്തിൽ എൽനിനോ സാധ്യത കൂടിയതായും ഇത് രാജ്യത്ത് പെയ്യുന്ന തെക്ക്- പടിഞ്ഞാറൻ കാലവർത്തിന്റെ തോത് കുറയ്ക്കുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) കാലാവസ്ഥാ ഗവേഷണ വിഭാഗം. പസഫിക്ക് സമുദ്രത്തിലെ മധ്യ കിഴക്കൻ മേഖലയിലെ കടൽ വെള്ളത്തിന് ചൂടുപിടിക്കുകയും അതേത്തുടർന്ന് അന്തരീക്ഷ താപം ഉയരുകയും ചെയ്യുന്നതാണ് എൽനിനോ പ്രതിഭാസം. വായുവിന്റെ ചൂട് കൂടുന്നതുകൊണ്ട് അന്തരീക്ഷ മർ‍ദത്തിൽ വലിയ വ്യത്യയാനമുണ്ടാക്കും. ഇത് കടൽക്കാറ്റിന്റെ ദിശയെ ബാധിക്കും. കാറ്റിന്റെ ദിശാമാറ്റം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്കുള്ള മൺസൂൺ മേഘങ്ങളുടെ ഗതി മാറ്റത്തിന് കാരണമാകുമെന്നാണ് കണക്കുകൂട്ടൽ. 

മൺസൂൺ മേഘങ്ങൾ ദിശമാറി സഞ്ചരിച്ചാൽ ജൂണിൽ ആരംഭിക്കുന്ന തെക്ക്- പടിഞ്ഞാറൻ കാലവർഷത്തിൽ കുറവുണ്ടാകാനുള്ള സാധ്യത ഏറുമെന്നാണ് ഗവേഷകർ പറയുന്നത്. പസഫിക്കിലെ എൽനിനോ പ്രതിഭാസം മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് സംഭവിക്കുക. ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരം 70 മുതൽ 80 ശതമാനം വരെ എൽനിനോ ഉണ്ടാകാൻ ഇടയുണ്ട്. 

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 5,000 കിലോ മീറ്റർ അകലെ പസഫിക് സമുദ്രത്തിൽ സംഭവിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണിത്. ഇത്രയകലെയാണെങ്കിലും ഇത് മൺസൂണിനെ ബാധിക്കുന്നതിനെ ടെലി കണക്ഷൻ എന്നാണ് ഗവേഷകർ പറയുന്നത്. 

ദുർബലം, താരതമ്യേന മെച്ചപ്പെട്ടത്, അതതീവ്രം എന്നിങ്ങനെ എൽനിനോയെ തരംതിരിച്ചിട്ടുണ്ട്. ഇതിൽ ദുർബലമായ എൽനിനോയാണ് ഉണ്ടാകുന്നതെങ്കിൽ അത് മൺസൂണിനെ ബാധിക്കുകയില്ല. താരതമ്യേന ശക്തികൂടിയ ഗണത്തിൽപ്പെട്ടതാണ് ഉണ്ടാകുന്നതെങ്കിൽ ചെറിയതോതിൽ മൺസൂണിനെ ബാധിക്കും. 

അതിതീവ്ര സ്വഭാവമുള്ള എൽനിനോയാണെങ്കിൽ തെക്ക്- പടിഞ്ഞാറൻ മൺസൂണിനെ കനത്തതോതിൽ ബാധിക്കും. നിലവിൽ ഇപ്പോഴുള്ള അന്തരീക്ഷത്തിന്റെ താപ, മർദ നിലകൾ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ വിശകലനത്തിലൂടെയാണ് മൂന്ന് മാസത്തിന് ശേഷം സംഭവിക്കുന്ന എൽനിനോയുടെ സാധ്യതകൾ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം റെക്കോർഡ് തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് പെയ്യുകയും അതേത്തുടർന്ന് മഹാപ്രളയമുണ്ടാകുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com