ന്യൂഡൽഹി : തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രിം കോടതി ഇന്ന് അന്തിമ വാദത്തിനായി പരിഗണിച്ചേക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. അമിക്കസ് ക്യൂറി സ്ഥാനത്തുനിന്നും പിന്മാറിക്കൊണ്ടുള്ള ഗോപാൽ സുബ്രഹ്മണ്യത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കും.
തിരുവിതാംകൂർ രാജകുടുംബവും മറ്റുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിനു ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അതു സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ഹർജിക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിനു ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഗോപാൽ സുബ്രഹ്മണ്യം അമിക്കസ് ക്യൂറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ പകരം പുതുതായി ആരെയെങ്കിലും നിയമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ